
ടെഹ്‍റാന്‍: തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ. അതേസമയം, ഇറാൻ അപകടകരമായ പാതയാണു തിരഞ്ഞെടുത്തിരിക്കുന്നെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി. സൈനിക നടപടി കൂടാതെ പ്രശ്‍നം പരിഹരിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചാണ് നടപടി. മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇറാൻ പറയുന്നു. എന്നാൽ സൗദിയിലേക്കു പോകുമ്പോൾ മുന്നറിയിപ്പില്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നു വളയുകയായിരുന്നെന്ന് കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു.
മുമ്പ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന് തിരിച്ചടിയായി ഇത് കരുതാമെന്നും ഇറാൻ പറഞ്ഞു. ഹെലികോപ്റ്ററിൽ ഇറാൻ സൈന്യം കപ്പലിൽ ഇറങ്ങുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പൽ പിടിച്ചെടുത്തത്.
ഇതിനിടെ സൗദി അറേബ്യയിൽ യുഎസ് സൈന്യത്തെ വിന്യസിക്കാൻ 16 വർഷത്തെ ഇടവേളയ്ക്കു ശേഷം ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. മറ്റു ഗൾഫ് രാജ്യങ്ങളിലും സേനാ സന്നാഹങ്ങളുള്ള യുഎസ്, ഇറാനെതിരായ നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണു നൽകുന്നത്. ഇറാന്‍റെ നടപടിയെ യുഎസ്, റഷ്യ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam