
ഇന്ന് ഔദ്യോഗികമായിത്തന്നെ തന്റെ രാജി പ്രഖ്യാപനം നടത്തിയ കോൺഗ്രസിന്റെ ഫയർ ബ്രാൻഡ് വക്താവായിരുന്ന പ്രിയങ്കാ ചതുർവേദി പാർട്ടിക്കു നേരെ ഉന്നയിച്ചിരിക്കുന്നത് അതി ഗുരുതരമായ ആരോപണങ്ങളാണ്. ഇലക്ഷൻ തലക്കുമേലെ നിൽക്കുന്ന ഈ അവസരത്തിലുള്ള പ്രിയങ്കയുടെ ഈ രാജിപ്രഖ്യാപനം കോൺഗ്രസിന് ക്ഷീണമായേക്കും
രാഹുൽ ഗാന്ധിക്ക് അയച്ച തന്റെ രാജിക്കത്തും ഇപ്പോൾ അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോൺഗ്രസ് പാർട്ടി ഗുണ്ടകളെ സംരക്ഷിക്കുകയാണ് എന്നാരോപിച്ചുകൊണ്ട് ഇന്നലെ അവർ തന്റെ ട്വിറ്റർ ഹാന്ഡിലിൽ നിന്നും 'AICC വക്താവ്' എന്ന വാക്ക് എടുത്ത് കളഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ രാജിപ്രഖ്യാപനം.
കേൾക്കുന്നവർക്ക് ആശ്ചര്യം തോന്നാം.. ഇതെങ്ങനെ...? കോൺഗ്രസിന്റെ ഇത്ര പ്രസിദ്ധയായ ഒരു നേതാവ്, അതും, എല്ലാ ടെലിവിഷൻ ചാനലുകളിലും വന്നിരുന്ന് അന്തിചർച്ചകളിൽ കോൺഗ്രസിന്റെ നിലപാടുകളെ ന്യായീകരിച്ചുകൊണ്ടിരുന്ന ഒരു AICC വക്താവിന് ഒരു സുപ്രഭാതത്തിൽ കോൺഗ്രസിനെ ഗുണ്ടകളെ സംരക്ഷിക്കുന്ന ഒരു സംഘടന എന്ന് എങ്ങനെയാണ് വിളിക്കാനാവുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തേണ്ട പാർട്ടി തന്നെ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുന്നു എന്നതാണ് അവരുടെ ആരോപണത്തിന്റെ കാതൽ. കഠിനമായ പ്രയത്നത്തിലൂടെ പാർട്ടിയിൽ മുന്നേറുന്നവരെ തഴഞ്ഞുകൊണ്ട് സ്ത്രീകളെ ഉപദ്രവിക്കുന്ന, അവരോട് മോശമായി പെരുമാറുന്ന ഗുണ്ടകൾക്ക് മുൻഗണന കൊടുക്കുന്നത് ഒരിക്കലും സമ്മതിക്കാനാവില്ല എന്നാണ് അവരുടെ വാദം.
"
2018 സെപ്തംബർ ഒന്നാം തീയതി, ഉത്തർ പ്രദേശിലെ മഥുരയിൽ റഫാൽ ഡീലുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെ ചില കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കാ ചതുർവേദിയോട് മോശമായി പെരുമാറിയിരുന്നു. അതേത്തുടർന്ന് അവർ നൽകിയ പരാതിപ്പുറത്ത് അവരെ പാർട്ടിയിൽ നിന്നും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അതേ അംഗങ്ങളെ അന്വേഷണാനന്തരം പ്രത്യേകിച്ച് നടപടികളൊന്നും കൂടാതെ തിരിച്ചെടുക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ശുപാർശ പ്രകാരമായിരുന്നു ഈ തിരിച്ചെടുക്കാൻ നടപടിയുണ്ടായത്.
'സപ്തംബറിലെ വിവാദമായ ആ റഫാൽ വിരുദ്ധ പത്ര സമ്മേളനം '
പ്രിയങ്കാ ചതുർവേദിയെപ്പോലെ പ്രമുഖയായൊരു നേതാവ് ഇത്തരത്തിൽ ഒരു ആരോപണവുമായി പാർട്ടിവിടാൻ തീരുമാനിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കണം എന്നാണ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുന്നത്. അതിനിടെ, പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളും രാജിവെച്ച് പ്രിയങ്ക പാർട്ടി വിട്ട് ശിവസേനയിൽ ചേരും എന്ന രീതിയിലുള്ള പ്രചാരണങ്ങളുണ്ട് എന്ന് 'ഓപ് ഇന്ത്യ' എന്ന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam