മഹാരാഷ്ട്രയില്‍ ബിജെപിയില്ലാത്ത സര്‍ക്കാര്‍? കോണ്‍ഗ്രസ്-എന്‍സിപി പിന്തുണ ഉറപ്പാക്കിയെന്ന് ശിവസേന

By Web TeamFirst Published Nov 3, 2019, 5:40 PM IST
Highlights

കോൺഗ്രസിന്‍റെയും എൻസിപിയുടേയും പിന്തുണ ഉറപ്പാക്കിയെന്ന അവകാശവാദവുമായി ശിവസേന. ശിവസേനയുമായുള്ള ചർച്ചകളോട് അനുകൂല നയമാണ് പാർട്ടിയുടേതെന്ന് എൻസിപി. 

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന്‍റെയും എൻസിപിയുടേയും പിന്തുണ ഉറപ്പാക്കിയെന്ന അവകാശവാദവുമായി ശിവസേന. ആകെ 170  എംഎൽഎമാരുടെ പിന്തുണ ഉറപ്പായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുമായുള്ള ചർച്ചകളോട് അനുകൂല നയമാണ് പാർട്ടിയുടേതെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു.

സർക്കാർ രൂപീകരണത്തിൽ സമവായമായില്ലെങ്കിൽ രാഷ്ട്രപതി ഭരണമെന്നായിരുന്നു  ബിജെപിയുടെ ഭീഷണി. പ്രതിപക്ഷത്തെ  ഒപ്പം കൂട്ടി ഈ ഭീഷണിയെ നേരിടുകയാണ് ശിവസേന. എട്ട് സ്വതന്ത്രർ കൂടി ചേരുമ്പോൾ സേനാക്യാമ്പിൽ എംഎല്‍എമാര്‍  62 പേരാകും. പുറത്ത് നിന്നുള്ള പിന്തുണ ഉള്‍പ്പടെ  കോൺഗ്രസ് എൻസിപി സഖ്യത്തിനൊപ്പം 110 എംഎൽഎമാരുണ്ടെന്നാണ് അവകാശവാദം. ഇവരെല്ലാം ഒരുമിച്ച് നിന്നാൽ നിയമസഭയിൽ ഭൂരിപക്ഷം 170 കടക്കും. ഇതുറപ്പിച്ചെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറയുന്നത്.

ഉദ്ദവ് താക്കറെ ശരദ് പവാറുമായി ചർച്ച നടത്തിയതോടെ എൻസിപിയുടെ എതിർപ്പ് ഒരു പരിധിവരെ മാറിക്കിട്ടി. പിന്തുണയ്ക്കണമെങ്കിൽ എൻഡിഎ സർക്കാറിലുള്ള കേന്ദ്രമന്ത്രിസ്ഥാനം ശിവസേന ഉപേക്ഷിക്കണമെന്ന ഉപാധിമാത്രമാണ് പവാർ മുന്നോട്ട് വച്ചത്. ഇക്കാര്യത്തിൽ പൊതുനയം രൂപീകരിക്കാൻ എൻസിപി സംസ്ഥാന കമ്മറ്റിയോഗം ഇന്ന് മുംബൈയിൽ ചേർന്നു. 

ജനകീയ സർക്കാരുണ്ടാക്കാനുള്ള ശിവസേനാ നീക്കത്തോട് അനുകൂല നിലപാടാണ് എൻസിപിക്കുള്ളത് എന്നാണ് മുതിർന്ന നേതാവ് നവാബ് മാലിക്ക് യോഗശേഷം പറഞ്ഞത്. നാളെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി പവാർ ദില്ലിയിൽ ചർച്ച നടത്തും. അതേസമയം  മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ നിന്ന് പുറകോട്ടില്ലെന്ന് പ്രഖ്യാപിച്ച ശിവസേനയോട് ഇനി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് മാറുകയാണ് ബിജെപി. സേനയിലെ 45 എംഎൽഎമാർ നിയമസഭയിൽ വിശ്വാസവോട്ട് തേടിയാൽ ഒപ്പം നിൽക്കുമെന്നാണ് ബിജെപി ക്യാമ്പ് പറയുന്നത്. 

Read Also: 'പുതിയ 50:50 ബിസ്കറ്റ് ഉണ്ടോ?': ബിജെപി-സേന അധികാര വടംവലിയെ പരിഹസിച്ച് ഒവൈസി

click me!