
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസിൽ അന്വേഷണസംഘം ഇന്ന് ഹരിയാനയിൽ പരിശോധന നടത്തിയേക്കും. കേരള പൊലീസ് ഉദ്യോഗസ്ഥർ ഇതിനായി ഇന്ന് ദില്ലിയിലെത്തും. ഇതിന് ശേഷം ഹരിയാനയിലേക്ക് പോകും. നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഹരിയാനയിലേക്ക് പോകുന്നത്. കേസിൽ പിടിയിലായ രണ്ട് പ്രതികളും ഹരിയാന സ്വദേശികളാണ്. ഇവർക്ക് ഹരിയാനയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഈ കോച്ചിംഗ് സെന്‍ററിലടക്കം അന്വേഷണസംഘം പരിശോധന നടത്തും. ഹരിയാന പൊലീസ് ഉദ്യോഗസ്ഥരയും കാണും. അതേസമയം, തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിഎസ്എസ്‌സി ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കിയിരുന്നു. ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കാൻ പൊലിസ് റിപ്പോർട്ട് നൽകിയിരുന്നു.
പരീക്ഷയുടെ പുതിയ തീയതി പിന്നീട് നടത്തുമെന്ന് വിഎസ്എസ്‌സി അധികൃതർ അറിയിച്ചു. വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ ഉത്തരേന്ത്യയിലെ വൻ പരീക്ഷ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി. ആള്‍മാറാട്ടവും ഹൈടെക് തട്ടിപ്പും നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെകനിക്കൽ- ബി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് വൻ അട്ടിമറി ഉണ്ടായത്.
സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാറുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഈ സംഘത്തിലുള്ള മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്തെ 10 സെൻററുകളിൽ ഹരിയാനയിൽ നിന്ന് മാത്രം പരീക്ഷക്കെത്തിയത് 469 പേരായിരുന്നു.
പിടിയിലാവർക്ക് പുറമെ കൂടുതൽ പേർക്കും പങ്കുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. പിടിയിലാവരുടെ വിവരങ്ങള്‍ ഹരിയാന പൊലിസിന് കൈമാറിയപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ കാര്യങ്ങള്‍ പുറത്തുവന്നത്. ചോദ്യ പേപ്പറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി, ഫോൺ വഴി ആള്‍മാറാട്ടക്കാർ ഹരിയാനയിലെ ഹൈടെക് സംഘത്തിന് അയച്ചു കൊടുത്താണ് തട്ടിപ്പ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം