
ദില്ലി: ആ നമ്പര്‍ നെറ്റ്ഫ്ലിക്സിന്‍റേതല്ല ബിജെപിയുടേതെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ അറിയിക്കാന്‍ ബിജെപി പുറത്ത് വിട്ട ടോള്‍ഫ്രീ നമ്പര്‍ മറ്റ് പല പേരിലും പ്രചരിപ്പിക്കുന്നതിനെതിരെ അമിത് ഷാ ശക്തമായി പ്രതികരിച്ചു. നെറ്റ്ഫ്ലിക്സിന്‍റെതാണ്, മറ്റ് പല തെറ്റായ രീതിയിലാണ് ഈ ടോള്‍ഫ്രീ നമ്പര്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. അത് തെറ്റാണെന്നും അമിത് ഷാ വിശദമാക്കി.
ദില്ലിയില്‍ ബിജെപിയിലെ ബൂത്ത് തല പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് റാലികള്‍ നടത്തുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വഭേദഗതിക്ക് എന്‍ആര്‍സിയുമായും എന്‍പിആറുമായി ബന്ധമില്ലെന്നും അമിത് ഷാ ഊന്നിപ്പറഞ്ഞു.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുമ്പോള്‍ നിയമത്തിന് പിന്തുണ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ബിജെപി രംഗത്ത് വന്നിരുന്നു. ടോള്‍ ഫ്രീ നമ്പറില്‍ മിസ് കോള്‍ അടിച്ചാല്‍ പൗരത്വ നിയമത്തിന് പിന്തുണയാകുമെന്നാണ് ബിജെപി വിശദമാക്കിയിരുന്നത്. ജനങ്ങളുടെ ഇടയില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാനാണ് ഇത്തരത്തിലുള്ള ക്യാംപയിന്‍ ആരംഭിച്ചതെന്നായിരുന്നു ബിജെപി നേതാവ് അനില്‍ ജെയ്ന്‍ വിശദമാക്കിയത്. എല്ലാവര്‍ക്കും പൗരത്വ നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ മാറാനും ഈ ക്യാംപയിന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞത്.
എന്നാല്‍, ഈ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയെപ്രതി ബിജെപിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. നെറ്റ്ഫ്ലിക്സ് ആറ് മാസത്തേക്ക് ഫ്രീയായി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ, സ്ത്രീകളുടെ പേരിന്‍റെ കൂടെ ഈ നമ്പറും വച്ച ശേഷം മിസ് കോള്‍ അടിക്കൂ തിരികെ വിളിക്കാം തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പലരും പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള ബിജെപിയുടെ ടോള്‍ ഫ്രീ നമ്പര്‍ പ്രചരിപ്പിക്കുന്നത്.
'ആറ് മാസത്തേക്ക് ഫ്രീ'; സിഎഎ പിന്തുണ വര്‍ധിപ്പിക്കാന്‍ 'ഓഫര്‍', പച്ചക്കള്ളമെന്ന് നെറ്റ്ഫ്ലിക്സ്
സ്ത്രീകളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മിസ് കോളുകള്‍ ലഭിച്ച ശേഷം അവരെ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ഈ പ്രചാരണത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. വ്യാപകമായി ഇത്തരത്തിലുള്ള സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും പ്രചരിച്ചിരുന്നു.
ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെട്ടതോടെ പ്രതികരണവുമായി നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തെത്തിയിരുന്നു. ആറ് മാസത്തേക്ക് നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ എന്ന ഒരാളുടെ ട്വീറ്റ് പങ്കുവെച്ച ശേഷം ഇത് വ്യാജമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ഇന്ത്യ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam