
അമൃത്സർ: പഞ്ചാബിലെ അമൃത്‌സർ തരൺ തരൺ ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 6 കിലോ ഹെറോയിനും ഒരു ഡ്രോണും അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) ബുധനാഴ്ച കണ്ടെടുത്തു. അമൃത്സർ ജില്ലയിലെ അട്ടാരി ഗ്രാമത്തിന് സമീപമുള്ള വയലിൽ സംശയാസ്പദമായ ചില വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ബിഎസ്എഫും പൊലീസും സംയുക്ത തിരച്ചിൽ നടത്തിയത്. തുടര്‍ന്ന് അഞ്ച് പാക്കറ്റുകളിലായി നിറച്ച 5.29 കിലോഗ്രാം ഹെറോയിൻ അടങ്ങിയ ഒരു കറുത്ത ബാഗ് കണ്ടെടുക്കുകയായിരുന്നു. ബിഎസ്എഫ് വക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. മറ്റൊരു സംഭവത്തിൽ, തരൺ തരൺ ജില്ലയിലെ രാജോകെ ഗ്രാമത്തിൽ നടന്ന മറ്റൊരു സംയുക്ത തിരച്ചിലിൽ 524 ഗ്രാം ഹെറോയിൻ അടങ്ങിയ ഒരു ഡ്രോണും മറ്റൊരു പാക്കറ്റ് ഹെറോയിനും കണ്ടെടുത്തതായും വക്താവ് അറിയിച്ചു. രണ്ട് കേസുകളിലും ആരും അറസ്റ്റിലായിട്ടില്ല.
അതേസമയം, ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്ന 270 ചാക്ക് പഞ്ചസാര ബിഎസ്എഫും മേഘാലയ പൊലീസും ചേര്‍ന്ന് പിടിച്ചെടുത്ത വാത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംയുക്ത പരിശോധനയിലാണ് അഞ്ച് ലക്ഷത്തിലധികം വില വരുന്ന 13,500 കിലോ പഞ്ചസാര പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) 100-ാം ബറ്റാലിയനിൽ നിന്നുള്ള സൈനികരും മേഘാലയ പൊലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു.
അതിർത്തിയിലെ പാക് പ്രകോപനം : ഫ്ലാഗ് മീറ്റിംഗില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംയുക്ത സേന അതിർത്തി ഗ്രാമമായ പോൾപാറയിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. മൊത്തം 13,500 കിലോഗ്രാം വരുന്ന 270 ചാക്ക് പഞ്ചസാരയാണ് പിടിച്ചെടുത്തത്. ഏകദേശം 5,40,000 രൂപ വില ഇതിന് വിപണിയിലുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. പഞ്ചസാര ബാഗുകൾ ആൾത്താമസമില്ലാത്ത ഒരു വീടിന് സമീപം തന്ത്രപരമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത പഞ്ചസാര ചാക്കുകൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് ഉടൻ കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം