
ദില്ലി;മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്ത് പകപോക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംപിമാരെയും നേതാക്കളേയും കിംഗ്സ്വേ പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത്ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരിക്കുന്നവന്‍റെ താൽപ്പര്യം മാത്രം സംരക്ഷിക്കപ്പെടുന്നു. പാർലമെന്‍റില്‍ ചർച്ചയില്ല. എംപിമാരെ സസ്പെൻഡ് ചെയ്യുന്നു. സോണിയയെ വേട്ടയാടുന്നു. ബിജെപിയാണ് ഒന്നാം നമ്പർ ശത്രു . ബി ജെ പി യെ എതിർക്കാൻ കോൺഗ്രസ് ആരുടെയും പിന്തുണ തേടും. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപി തകരേണ്ടത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു
രാജ്യസഭയിലും സസ്പെൻഷൻ, മൂന്ന് മലയാളി എംപിമാരടക്കം 19 പേര്‍ക്കെതിരെ നടപടി
ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. ഏഴ് തൃണമൂൽ കോൺഗ്രസ് എംപിമാര്‍, ആറ് ഡിഎംകെ എംപിമാര്‍, മൂന്ന് ടിആര്‍എസ് എംപിമാര്‍, രണ്ട് സിപിഎം എംപിമാര്‍, ഒരു സിപിഐ എംപി എന്നിവര്‍ക്കെതിരെയാണ് നടപടി. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ പ്രതിപക്ഷത്തെ കോൺഗ്രസ് എംപിമാര്‍ സഭയിൽ ഉണ്ടായിരുന്നില്ല.
വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്.
സോണിയ ഇഡി ഓഫീസിൽ, രാജ്യവ്യാപകമായി പ്രതിഷേധം, സംസ്ഥാനത്ത് ട്രെയിനുകൾ തടഞ്ഞ് യൂത്ത് കോൺഗ്രസ്
അഗ്നിപഥ് പ്രതിഷേധം: പാര്‍ലമെൻ്റ് മാര്‍ച്ചിനിടെയുണ്ടായ ദില്ലി പൊലീസ് നടപടിയിൽ പരാതിയുമായി എ.എ.റഹീം
കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ടിഎൻ പ്രതാപൻ, രമ്യഹരിദാസ് അടക്കമുളളവരെയാണ് വർഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.