
ദില്ലി: പാർലമെന്റിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തതോടെ പാർലമെന്റിന്റെ ഉദ്ദേശ ലക്ഷ്യം ചോദ്യം ചെയ്യപ്പെട്ട് ഡിഎംകെ നേതാവ് തിരുചി ശിവ. ഇന്ന് രാജ്യസഭയിൽ പ്രതിഷേധിച്ചതിന് അഞ്ച് പ്രതിപക്ഷ പാർട്ടികളിലെ 19 പേരെയാണ് സസ്പെന്റ് ചെയ്തത്. ഡി എം കെ, ടി ആർ സി, തൃണമൂൽ കോൺഗ്രസ്, സി പി ഐ, സി പി എം പാർട്ടികളുടെ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 19 പേരെ സസ്‌പെൻഡ് ചെയ്യുന്നത്.
പ്രതിഷേധം അറിയിക്കാൻ ഉള്ള വേദി കൂടിയാണ് പാർലമെന്റ് എന്ന് സിപിഎം അംഗം എളമരം കരീം പറഞ്ഞു. വിലക്കയറ്റം , തൊഴിലില്ലായ്മ, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാൻ ആണ് സർക്കാരിന്റെ ശ്രമം. നാളെയും ഈ സമരം തുടരും. കേന്ദ്ര സർക്കാരിന്റെ ധിക്കാരത്തിന് മുന്നിൽ വഴങ്ങി കൊടുക്കില്ലെന്നും എളമരം കരീം പറഞ്ഞു.
ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയാതെ പാർലമെന്റ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. പാർലമെന്റിനെ മോദിയുടെ ഭക്തജന കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. നാളെയും മറ്റന്നാളും സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെടും. ജനാധിപത്യപരമായി ചർച്ച ആവശ്യപ്പെടുകയാണ് ചെയ്തത് എന്ന് സസ്പെന്റ് ചെയ്യപ്പെട്ട സിപിഎം അംഗം വി ശിവദാസൻ വ്യക്തമാക്കി. എന്നാൽ അത് അടിച്ചമർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് സസ്പെൻഷനെന്നും അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രീയമായ വിജയമാണ് കാണുന്നതെന്ന് സസ്പെൻഷനിലായ സിപിഐ നേതാവ് പി സന്തോഷ് കുമാർ പറഞ്ഞു. ന്യായമായ കാര്യങ്ങൾ ആണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ ഒരു വിഷയം ചർച്ച ചെയാനുള്ള അവകാശം പോലും പാർലമെന്റ് അംഗങ്ങൾക്ക് ഇല്ലാതായെന്ന് സസ്പെൻഷനിലായ മറ്റൊരു സിപിഎം അംഗം എഎ റഹീം കുറ്റപ്പെടുത്തി. രാജ്യസഭാ സ്പീക്കർ തന്നെ പക്ഷപാതപരമായി പെരുമാറുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് തങ്ങളെ സസ്പെന്റ് ചെയ്തതെന്നും എഎ റഹീം പറഞ്ഞു.