
ഹൈദരാബാദ്: വൈഎസ്ആര്‍സിപി നേതാവും, ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറിയിറങ്ങി ഒരാള്‍ മരിച്ചു. വൈഎസ്ആര്‍സിപി അനുഭാവിയായ 65 വയസ്സുകാരനായ സിംഗയ്യ എന്നയാളാണ് മരിച്ചത്. ആന്ധപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കടന്നുപോയ സ്ഥലങ്ങളില്‍ സ്വകരിക്കാനും അദ്ദേഹത്തെ കാണാനുമായി നൂറുകണക്കിന് ആളുകൾ തടിച്ച് കൂടിയിരുന്നു. വാഹനം കടന്ന് പോകവെ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ സിംഗയ്യ തിരക്കിനിടയിൽപ്പെട്ട് കാറിന് മുന്നിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
റെണ്ടപള്ളയിൽ കഴിഞ്ഞ വർഷം ജീവനൊടുക്കിയ വൈഎസ്ആര്‍സിപി നേതാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാൻ പോകവേയാണ് സംഭവം. വാഹനം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റോഡിന് വലത് വശത്ത് നിൽക്കുകയായിരുന്ന സിംഗയ്യ തിരക്കിനിടെ കാറിന്‍റെ മുൻ വശത്തേക്ക് വീണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കഴുത്തിലൂടെ കാറിന്‌റെ മുൻ ചക്രം കയറിയിറങ്ങുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം മാധ്യമങ്ങളിൽ വന്നത്. എന്നാല്‍ ദൃശ്യങ്ങൾ പരിശോധിക്കവേ അപകടത്തിന് കാരണം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം തന്നെയാണെന്ന് കണ്ടെത്തി. തുടർന്നാണ് വാഹനമോടിച്ച ഡ്രൈവർ രമണ റെഡ്ഡിക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 106 (1) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗുണ്ടൂർ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സതീഷ് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam