
ദില്ലി: ഡിഗ്രി അഡ്മിഷൻ ഫോമിൽ മാതൃഭാഷാ വിഭാഗത്തിൽ 'മുസ്‍ലിം' എന്ന കോളം ഉൾപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് ഡൽഹി സർവകലാശാല അധികൃതർ. ബിരുദ പ്രവേശന ഫോമിൽ "അബദ്ധവശാൽ സംഭവിച്ച ഒരു പിശക്" ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് സംഭവം വിദമായതോടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ഫോമിലാണ് ഭാഷാ വിഭാഗത്തിൽ സമുദായങ്ങളുടെയും മതങ്ങളുടെയും പേരുകൾ പ്രത്യക്ഷപ്പെട്ടത്.
ഇത് ബോധപൂർവം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂർവം പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സർവകലാശാലയിലെ സാഹോദര്യവും ഐക്യവും തകർക്കരുതെന്നും അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓൺലൈൻ പോർട്ടലിലെ ഓപ്ഷൻ പ്രവർത്തനരഹിതമാക്കിയതായി യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. എന്നാൽ അപേക്ഷ ഫോമിലെ തെറ്റ് തിരുത്തി, എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് പ്രസ്കാവനയിൽ വ്യക്തമാക്കിയിട്ടില്ല.
ഭാഷാ വിഭാഗങ്ങളിൽ നിന്ന് ഉറുദു ഒഴിവാക്കിയതിനെതിരെയും വിമർശനമുയർന്നിരുന്നു. ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഉറുദു. ‘മാതൃഭാഷാ’ വിഭാഗത്തിൽ ജാതി-തൊഴിൽ സംബന്ധിയായ ബിഹാറി, ചമർ, മസ്ദൂർ, ദേഹതി, മോച്ചി, കുർമി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉർദു ഒഴിവാക്കിയതിനെതിരെ അധ്യാപകരടക്കം രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam