
ദില്ലി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. അമിത് ഷാ സഭയിൽ വരണമെന്നും, മറുപടി പറയണമെന്നുമാണ് ആവശ്യമെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ സഭയിൽ വരാനോ സംസാരിക്കാനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം അമിത് ഷാ ചാനലിൽ പോയിരുന്ന് സംസാരിക്കുന്നു. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെ ബിജെ പി ഒന്നുമല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് ഗുരുതരമായ കുറ്റമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരമാണ് അമിത് ഷാക്ക്. സംഭവത്തിൽ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് അമിത് ഷാ മിണ്ടാതിരിക്കുന്നത്. കുറ്റാരോപിതനായ എം പി ക്കെതിരെ അന്വേഷണം നടത്താനും തയ്യാറാകുന്നില്ല. അമിത് ഷാ പാര്‍ലമെന്റിൽ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിൻ്റെ വിശാലയോഗം 19 ന് അശോക ഹോട്ടലിൽ ചേരുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
അതിനിടെ പാർലമെൻറിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അതിക്രമ കേസിൽ പ്രതി ലളിതിനെ കോടതിയിൽ ഹാജരാക്കി. കൃത്യമായ ആസൂത്രണം ലളിത് നടത്തിയെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ കണ്ടെത്തേണ്ടതുണ്ടെന്ന് പറഞ്ഞ പൊലീസ് 15 ദിവസത്തെ കസ്റ്റഡിയും ആവശ്യപ്പെട്ടു. ഏഴ് ദിവസം നൽകാമെന്ന് പറഞ്ഞ കോടതി, പ്രതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ പ്രതി ലളിതിനെ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam