
ദില്ലി: സൗജന്യ റേഷന്‍ അഞ്ചു വര്‍ഷം കൂടി നീട്ടിയ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മോദി യുടേണ്‍ അടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിനെ എതിര്‍ത്തയാളാണ് മോദി. സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിലെ നിര്‍ദേശമായിരുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു.
ഇന്നലെയാണ് സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷം കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 80 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആയിരുന്നു പ്രഖ്യാപനം.
പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളും മോദി ഉന്നയിച്ചിരുന്നു. അവര്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും, നിരന്തരം അഴിമതി നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള പാവങ്ങളെ കോണ്‍ഗ്രസ് വെറുക്കുന്നു. പാവപ്പെട്ടവര്‍ എപ്പോഴും തങ്ങളുടെ മുന്നില്‍ നിന്ന് അപേക്ഷിക്കണം, അതിനാല്‍ ദരിദ്രരെ നിലനിര്‍ത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ദരിദ്രര്‍ക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ പ്രവൃത്തികളും തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സര്‍വശക്തിയും ഉപയോഗിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ അനീതിയും അഴിമതിയും നിങ്ങള്‍ സഹിച്ചുകഴിഞ്ഞു. എന്നെ വിശ്വസിക്കൂ, ഇനി 30 ദിവസങ്ങള്‍ മാത്രം ബാക്കിയുണ്ട്. അതിനുശേഷം നിങ്ങള്‍ ഈ പ്രശ്നങ്ങളില്‍ നിന്ന് മുക്തരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒബിസി പ്രധാനമന്ത്രിയെയും മുഴുവന്‍ ഒബിസി സമൂഹത്തെയും കോണ്‍ഗ്രസ് അധിക്ഷേപിക്കുകയാണ്. എന്നാല്‍ അധിക്ഷേപങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ വാക്‌പോരിന് കളമൊരുക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍.
വർക്ക് ഫ്രം ഹോം തട്ടിപ്പ്; ആറ് മാസത്തിനുള്ളിൽ 21 കോടി രൂപ പറ്റിച്ച് പച്ചക്കറിക്കടക്കാരൻ യുവാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam