പൊലീസ് പറയുന്നതനുസരിച്ച് വെറും ആറ് മാസം കൊണ്ട്  21 കോടി രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്. ഡെറാഡൂണിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഇയാളുടെ തട്ടിപ്പിനിരയായ ഏറ്റവും ഒടുവിലത്തെ ഇര. 20 ലക്ഷം രൂപ ഈ വ്യവസായിയിൽ നിന്നും ഋഷഭ് തട്ടിയെടുത്തിരുന്നു.

വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും കോടികൾ തട്ടിയെടുത്ത 27 -കാരൻ അറസ്റ്റിൽ. പച്ചക്കറി വ്യാപാരി ആയിരുന്ന ഋഷഭ് ശർമ്മ എന്ന യുവാവാണ് ആറു മാസത്തിനിടയിൽ മറ്റുള്ളവരെ കബളിപ്പിച്ച് 21 കോടി രൂപ സമ്പാദിച്ചത്. 10 ഇന്ത്യൻ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 37 തട്ടിപ്പ് കേസുകളിൽ ഇയാൾ നേരിട്ട് പങ്കാളിയായി എന്ന് പൊലീസ് പറഞ്ഞു. തീർന്നില്ല, മറ്റ് 855 കേസുകളിലും ഇയാൾ നേരിട്ടും അല്ലാതെയും പങ്കാളിയായിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഏതാനും വർഷങ്ങൾ മുമ്പ് വരെ ഫരീദാബാദിൽ പച്ചക്കറി പഴം വിൽപ്പനക്കാരനായിരുന്നു ഋഷഭ് ശർമ്മ. എന്നാൽ കൊവിഡ് വ്യാപനത്തോടെ ഇയാളുടെ കച്ചവടം തകരുകയും വൻ നഷ്ടം സംഭവിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ കച്ചവടം അവസാനിപ്പിക്കുകയും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മേഖലകളിലേക്ക് തിരിയുകയും ചെയ്തു. അങ്ങനെയാണ് ഋഷഭ് ശർമ്മ വർക്ക് ഫ്രം ഹോം തട്ടിപ്പിലെ പ്രധാന കണ്ണിയായി മാറുന്നത്.

ഓൺലൈൻ തട്ടിപ്പിൽ സജീവമായിരുന്ന ഒരു പഴയ സുഹൃത്ത് വഴിയാണ് ഇയാൾ ഇതിൽ പങ്കാളിയായത്. തുടർന്ന് പണം വരുന്ന സാധ്യതകൾ മനസ്സിലാക്കിയ ഋഷഭ് തട്ടിപ്പിൽ സജീവമായി. പൊലീസ് പറയുന്നതനുസരിച്ച് വെറും ആറ് മാസം കൊണ്ട് 21 കോടി രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്. ഡെറാഡൂണിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഇയാളുടെ തട്ടിപ്പിനിരയായ ഏറ്റവും ഒടുവിലത്തെ ഇര. 20 ലക്ഷം രൂപ ഈ വ്യവസായിയിൽ നിന്നും ഋഷഭ് തട്ടിയെടുത്തിരുന്നു.

തട്ടിപ്പിനായി ഋഷഭ് "മാരിയറ്റ് ബോൺവോയ്"-marriotwork.com എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയിരുന്നു. ഇത് ഹോട്ടൽ ശൃംഖലയുടെ യഥാർത്ഥ വെബ്‌സൈറ്റായ marriot.com-നോട് വളരെ സാമ്യമുള്ളതായിരുന്നു. തുടർന്ന്, ഓഗസ്റ്റ് 4-ന് വ്യാവസായിക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം സത്യമാണെന്ന് കരുതിയ ഡെറാഡൂൺ സ്വദേശി തനിക്ക് ലഭിച്ച നമ്പറിൽ തിരികെ വിളിച്ചു. ഹോട്ടലിന്റെ പ്രതിനിധിയെന്ന വ്യാജേന റിഷഭ് ശർമ്മ തന്നെ ഇയാളോട് സംസാരിക്കുകയും സോണി എന്ന പേരിൽ ഒരു സഹപ്രവർത്തകയെ പരിചയപ്പെടുത്തുകയും ചെയ്തു. 

തുടർന്ന് ഇവർ പല തവണകളിലായി ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 20 ലക്ഷം രൂപയോളം ഇയാളിൽ നിന്നും തട്ടിയെടുത്തു. പിന്നീട് ഇയാളുടെ ഫോൺ കോളുകളോടും വാട്സ്ആപ്പ് സന്ദേശങ്ങളോടും പ്രതികരിക്കാതെയും ആയി. അപ്പോഴാണ് വ്യവസായിക്ക് താൻ തട്ടിപ്പിനിരയായതായി മനസ്സിലായത്. നിലവിൽ ഋഷഭിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 28 -നായിരുന്നു അറസ്റ്റ്.