
ദില്ലി: ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിന് നിർദേശം നൽകിയത് ജയ്ഷെ മുഹമ്മദ് ആണെന്ന് സൂചന. ദില്ലിയിലെ പ്രധാന സ്ഥലത്ത് സ്ഫോടനം നടത്തണമെന്ന നിർദേശം ജയ്ഷെ മുഹമ്മദിൽ നിന്നും ഈ സംഘത്തിന് കിട്ടിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സ്ഫോടനം ഉണ്ടായതിനെ തുടർന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിൽ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഓപറേഷൻ സിന്ദൂറിന് ശേഷം രാജ്യമൊട്ടാകെ നിരീക്ഷണം ശക്തമാക്കിയിരുന്നു. അപ്പോഴാണ് വൈറ്റ് കോളർ സംഘത്തിനെ ചാവേറുകളാക്കി മാറ്റിക്കൊണ്ട് ചെങ്കോട്ടയിൽ സ്ഫോടനം നടത്താനുള്ള നീക്കം ജയ്ഷെ മുഹമ്മദിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട എട്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. സ്ഫോടനത്തിൽ മരിച്ച ജുമാൻ എന്നയാളുടെ മൃതദേഹം വിട്ടു നൽകുന്നില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടും അധികൃതർ വിട്ടു നൽകുന്നില്ല എന്നാണ് പരാതി.