
ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധങ്ങളുയര്‍ന്ന ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടായതോടെ ജനുവരി 6 ന് സര്‍വകലാശാല തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂർത്തിയാക്കാനുള്ള സെമസ്റ്റർ പരീക്ഷകൾ 9 ന് ആരംഭിക്കും.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബർ 15 നാണ് ക്യാംപസ് അടച്ചിട്ടത്. ദേശീയ നേതാക്കളടക്കം ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊപ്പം അണിനിരന്നിരുന്നു. സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നു.
ക്യാംപസിനകത്ത് പൊലീസ് കയറിയതും വിദ്യാര്‍ത്ഥികളെ തല്ലിയതും വലിയ വിവാദവുമായിരുന്നു. രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പൗരത്വ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടതും ജാമിയയിലെ വിദ്യാര്‍ത്ഥികളായിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടായെങ്കിലും പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam