
ദില്ലി: ജമ്മുകശ്മീരിലെ (Jammu and Kashmir) പൂഞ്ചിൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പത്താം ദിവസം വ്യാപക തെരച്ചിൽ നടത്തുകയാണ്. മുൻകരുതലിന്റെ ഭാഗമായി മെൻന്ദാർ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്.
ആക്രമണം ഉണ്ടാകാനുള്ള സാഹചര്യത്തിൽ നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വനമേഖലയിൽ വൻ ആയുധ ശേഖരവുമായി ആറ് ഭീകരരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് അനുമാനം. ഇന്നും ജമ്മുവിൽ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.
അതിനിടെ ജമ്മുവിൽ സാധാരണക്കാര്‍ക്ക് നേരെ നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ആകെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം 11 പേരാണ് ഇതുവരെ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അധ്യാപകരായ സുപീന്ദർ കൗർ, ദീപക് ചന്ദ്, വ്യവസായി എംഎല്‍ ബിന്ദ്രു, വീരേന്ദ്ര പാസ്വാൻ, രണ്ട് ബിഹാർ സ്വദേശികള്‍ എന്നിവരുടെ കൊലപാതകമാണ് എൻഐഎ അന്വേഷിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതും വികസന പദ്ധതികള്‍ തടയുകയുമാണ് ഭീകരരുടെ ഉദ്ദേശമെന്നാണ് അനുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam