
ശ്രീനഗര്‍: പഴയ ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യാവസായിക കേന്ദ്രമായിരുന്ന സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്ന് അറിയപ്പെടും. ബിജെപി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സിറ്റി ചൗക്കിന്‍റെ പേര് മാറ്റിയത്.
പേരുമാറ്റത്തോട് സമിശ്രപ്രതികരണമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്. പേര് മാറ്റത്തെ അനുകൂലിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവണം ഊന്നല്‍ നല്‍കേണ്ടതെന്നാണ് ആളുകള്‍ പറയുന്നത്.
''നാല് മാസം മുമ്പ് സിറ്റി ചൗക്കിന്‍റെ പേര് ഭാരത് മാതാ ചൗക്ക് എന്നാക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ സഭയില്‍ മുന്നോട്ടുവച്ചിരുന്നു. ജനങ്ങള്‍ക്കിടയിലെ പ്രധാന ആവശ്യമാണത്'' - ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ പൂര്‍ണ്ണിമ ശര്‍മ്മ പറഞ്ഞു.
Read Also: അലഹബാദിന്റെ പേര് മാറ്റം; യോഗി സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഈ സ്ഥലം ചരിത്രപരമായി വളരെ പ്രശസ്തമാണ്. വലിയ തീരുമാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷിയായ സ്ഥലമാണ്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ജനങ്ങള്‍ ഇവിടെ ഒത്തുകൂടുകയും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുകയും ചെയ്യാറുണ്ട്. ജനങ്ങളുടെ ആവശ്യമായിരുന്നു സിറ്റി ചൗക്കിന്‍റെ പേര് ഭാരത് മാത ചൗക്ക് എന്ന് ആക്കണമെന്നതെന്നും പൂര്‍ണ്ണിമ പറഞ്ഞു.
Read Also: ഇനി അലഹബാദ് ഇല്ല; പുതിയ പേര് പ്രയാഗ് രാജ്; യോഗി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം
നഗരത്തിലെ മറ്റൊരു പ്രധാന സ്ഥലത്തിന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്ക്കായി അടല്‍ ചൗക്ക് എന്ന് പേര് നല്‍കിയിരുന്നു. എന്നാല്‍ പെട്ടന്ന് ഒരു രാത്രി സിറ്റി ചൗക്കിന്‍റെ പേര് മാറ്റി പുതിയ ബോര്‍ഡ് വച്ചത് ശരിയായില്ലെന്ന് കനക് മന്ദി മാര്‍ക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി വി ഗുപ്ത ആരോപിച്ചു.