
റാഞ്ചി: ജാർഖണ്ഡിൽ വൻ രാഷ്ട്രീയ നാടകീയതകൾക്കൊടുവിൽ എൻ.ഡി.എ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നഥ്‌വാനി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നിരയിലെ ക്രോസ് വോട്ടിങ്ങിന്റെ ബലത്തിലാണ് ആവശ്യത്തിന് എം.എൽ.എമാരില്ലാതിരുന്നിട്ടും നഥ്‌വാനി ജയം ഉറപ്പിച്ചത്. ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാനാർത്ഥി ബൈദ്യനാഥ് റാം ആണ് രണ്ടാമത്തെ സീറ്റിൽ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝാ പരാജയപ്പെട്ടു. എന്നാൽ തോൽവിക്ക് കാരണം ആർജെഡിയും സിപിഐഎംഎല്ലും വോട്ട് മറിച്ചതാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാജേഷ് താക്കൂർ രംഗത്ത് വന്നു. ചതിയാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആകെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് വേണ്ടിയിരുന്നത്. നിലവിൽ 81 അംഗ നിയമസഭയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിന് 24 എം.എൽ.എമാർ മാത്രമാണുള്ളത്. എന്നാൽ വോട്ടെണ്ണിയപ്പോൾ പരിമൾ നഥ്‌വാനിക്ക് 28 വോട്ടുകൾ ലഭിച്ചു. ഭരണപക്ഷത്തെ ഇന്ത്യാ സഖ്യത്തിൽ നിന്ന് വോട്ടുകൾ ചോർന്നതാണ് നഥ്‌വാനിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ജെ.എം.എം സ്ഥാനാർത്ഥി ബൈദ്യനാഥ് റാം 30 വോട്ടുകൾ നേടി ഒന്നാമതെത്തിയപ്പോൾ, കോൺഗ്രസിന്റെ പ്രണവ് ഝാക്ക് 20 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് ബി.ജെ.പി എം.എൽ.എമാരുടെയും ഒരു കോൺഗ്രസ് എം.എൽ.എയുടെയും വോട്ടുകളാണ് അസാധുവായത്.
ഈ വിജയത്തോടെ പരിമൾ നഥ്‌വാനി നാലാം തവണയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സ്വതന്ത്ര അംഗമായിരുന്ന വ്യക്തികളിൽ ഒരാളെന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്. ഇതിനുമുമ്പ് 2008 മുതൽ 2020 വരെ രണ്ട് തവണ ജാർഖണ്ഡിൽ നിന്നും, പിന്നീട് 2020 മുതൽ ആന്ധ്രാപ്രദേശിൽ നിന്നും അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നു. ജാർഖണ്ഡ് തന്റെ 'കർമ്മഭൂമി'യാണെന്നും വീണ്ടുമൊരു അവസരം നൽകിയതിന് നന്ദിയുണ്ടെന്നും പരിമൾ നഥ്‌വാനി പ്രതികരിച്ചു. പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് ബി.ജെ.പി - എൻ.ഡി.എ നേതാക്കൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam