
ബെംഗളൂരു: കർണാടകത്തിലെ വിജയനഗരയിൽ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി പൊലീസ്. ലോഡ്ജ് നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു. സംഘം ഇരകളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ഹൊസ്പേട്ടിലെ ടിബി ഡാം റോഡിലെ ബാലാജി ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസ് പെൺവാണിഭ സംഘത്തെ പിടികൂടിയത്. പൊലീസെത്തിയപ്പോൾ മൂന്ന് സ്ത്രീകൾ ലോഡ്ജ് മുറിയിൽ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പെൺവാണിഭ സംഘം ഇരകളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ബീജാപൂർ, ബെംഗളൂരു, ഹൊസ്പേട്ട് സ്വദേശികളാണ് സ്ത്രീകളെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ച് വരികയാണെങ്കിലും പൊലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത് ഈയിടെ മാത്രമാണ്. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒഡനാടി സേവ സൻസ്തയുടെ ഇടപെടലിനെ തുടർന്നായിരുന്നു പൊലീസിന് സെക്സ് റാക്കറ്റ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
പരിശോധന നടന്ന ബാലാജി ലോഡ്ജിന്റെ ഉടമയാണ് സംഘത്തിന്‍റെ സൂത്രധാരൻ എന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഹൊസ്പേട്ടിലെ മറ്റൊരു ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടിയതും ഓടനാടി സേവ സൻസ്തയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ഹൊസ്പേട്ടിലെ എഎംപിസി പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു രണ്ട് സംഘങ്ങളുടെയും പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam