ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം: കോടതിയെ സമീപിക്കാൻ ജെഎംഎം,തിരിച്ചടി നേരിട്ടാൽ ഉപതെരഞ്ഞെടുപ്പിനും നീക്കം

Published : Aug 26, 2022, 08:25 AM ISTUpdated : Aug 26, 2022, 12:47 PM IST
ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം:  കോടതിയെ സമീപിക്കാൻ ജെഎംഎം,തിരിച്ചടി നേരിട്ടാൽ ഉപതെരഞ്ഞെടുപ്പിനും നീക്കം

Synopsis

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്നലെ എ ജിയുമായി ചർച്ച നടത്തിയിരുന്നു

ദില്ലി : ജാർഖണ്ഡില്‍  മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കിയ സാഹചര്യത്തിൽ അതിനെ നിയമപരമായി നേരിടാൻ ജെ എം എമ്മിൽ ആലോചന. ഗവർണറുടെ ഉത്തരവ് പ്രതികൂലമായാൽ കോടതിയെ സമീപിച്ചേക്കും. കോടതിയിൽ തിരിച്ചടി ഉണ്ടായാൽ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതിനും നീക്കം ഉണ്ട്.  ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്നലെ എ ജിയുമായി ചർച്ച നടത്തിയിരുന്നു. 

 

ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കിയത്. നിയമസഭാംഗത്വം റദ്ദാകുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ട സാഹചര്യം ഉണ്ടായേക്കും

മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും  ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഗവർണർ രമേഷ് ഭായിസ് അഭിപ്രായം തേടിയതിലാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്. 

 ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ സാഹചര്യം മുതലെടുത്ത് ഭരണപക്ഷ എം എല്‍ എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപിക്കായാല്‍ ജാർഖണ്ഡില്‍ ഭരണം മാറി മറയും. ജാർഖണ്ഡില്‍ ഓപ്പറേഷന്‍ താമരയ്ക്കായി ബി ജെ പി ശ്രമിക്കുന്നുവെന്നുവെന്ന് ജെ എം എമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. 

നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എം എൽ എമാരാണ് സർക്കാര്‍ രൂപികരിച്ച ജെ എം എം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷത്തുള്ള എൻ ഡി എക്ക് 30 എം എല്‍ എമാരുണ്ട്. ബിഹാറില്‍, എൻ ഡി എ സഖ്യ സർക്കാരില്‍ നിന്ന് ജെ ഡി യു വിട്ടത് ബി ജെ പിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ ജാർഖണ്ഡിലെ ഭരണം പിടിക്കാനാണ് ബി ജെ പി ശ്രമം. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ നിലപാടെടുക്കാനിരിക്കെ ജാർഖണ്ഡ് ഗവർണർ  രമേഷ് ഭായിസ് കഴിഞ്ഞ ദിവസം ദില്ലി സന്ദ‌ർശിച്ചിരുന്നു. കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഗവർണറുടെ തീരുമാനം ഉടനുണ്ടാകും.

ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ജെഎംഎം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി കമ്മീഷൻ ആയോ എന്ന് ജെ എം എം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മുദ്ര വച്ച കവറിലെ വിവരങ്ങൾ എങ്ങനെ ബി ജെ പി നേതാക്കളും മാധ്യമങ്ങളും അറിഞ്ഞു. ഭരണഘടന സ്ഥാപനങ്ങൾ സ്വയം വിൽക്കാൻ തീരുമാനിച്ചോ എന്നു ചോദ്യവും ജെ എം എം മുന്നോട്ടു വച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ