
ദില്ലി: ജെഎൻയുവിലെ കഴിവുകെട്ട വൈസ് ചാന്‍സിലറെ മാറ്റണമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ. രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും പിന്തുണ സമരത്തിന് നൽകണമെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി. സമരത്തിന്റെ ഭാവി പദ്ധതികൾ ആലോചിക്കാൻ യൂണിയൻ രാത്രി യോഗം വിളിച്ചു. വിസിയെ മാറ്റണമെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷനും ആവശ്യപ്പെട്ടു. സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അധ്യാപക അസോസിയേഷന്‍ വ്യക്തമാക്കി.
ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തിയ സമരം സംഘർഷഭരിതമാവുകയായിരുന്നു. ജെഎൻയു കാമ്പസിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാൻസിലറെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വിദ്യാർത്ഥികളെ മർദ്ദിച്ചും വലിച്ചിഴച്ചും നീക്കിയാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാർത്ഥികൾക്ക് പോലീസ് മർദനത്തിൽ പരിക്കേറ്റു.
ജെഎന്‍യുവില്‍ ബലപ്രയോഗം, വിദ്യാര്‍ത്ഥികളെ നേരിടാന്‍ പൊലീസിനൊപ്പം കേന്ദ്രസേനയും
രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ മൂന്നാഴ്ചയായി ജെഎൻയുവിൽ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. ഹോസ്റ്റൽ ഫീസ് ഭീമമായി കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഹോസ്റ്റലിൽ ഭക്ഷണം കഴിക്കാനെത്തുമ്പോൾ ഡ്രസ് കോഡ് നടപ്പിലാക്കുക, ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 11 മണിയെന്ന് നിജപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ ഹോസ്റ്റൽ മാന്വൽ ഡ്രാഫ്റ്റാണാ ജെഎൻയു അധികൃതർ വിദ്യാർത്ഥി യൂണിയനുമായി ചർച്ച ചെയ്യാതെ തയ്യാറാക്കിയത്.
ഇത് അംഗീകരിക്കാനാവില്ലെന്നും നടപ്പിലാക്കരുതെന്നും വിദ്യാർത്ഥി യൂണിയനുമായി ചർച്ച ചെയ്ത് വിദ്യാർത്ഥികളുടെ ഭാഗം കൂടി കേൾക്കണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന സമരത്തിന് ശേഷവും ചർച്ചയ്ക്ക് അധികൃതർ തയ്യാറാവത്തതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam