തന്‍റെ ഭാഗത്ത് വീഴ്ചയില്ല ; വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സമരം അക്രമാസക്തമാക്കിയതെന്ന് ജെഎന്‍യു വിസി

By Web TeamFirst Published Jan 8, 2020, 7:43 PM IST
Highlights

തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അങ്ങനെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവർ അത് പറയട്ടെ. ഒരു ന്യൂനപക്ഷം, ഭൂരിപക്ഷ വിദ്യാർത്ഥികളുടെ  അവകാശത്തെ ഇല്ലാതെയാക്കുന്നു.  

ദില്ലി: ജെഎന്‍യുവില്‍ പൗരത്വ ഭേഗദതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ അക്രമമുണ്ടായ സംഭവത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വൈസ് ചാന്‍സിലര്‍ എം ജഗദീഷ്‍കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം സമരം അക്രമാസക്തമാക്കി. വിദ്യാര്‍ത്ഥികളുടെ പങ്ക് തെളിഞ്ഞാല്‍ നടപടിയുണ്ടാകും. മാനവിക വിഷയത്തിൽ അധ്യാപകൻ അല്ലാത്ത തനിക്ക് ജെഎൻയു വിസിയാകാൻ യോഗ്യതയില്ല എന്ന ആരോപണം തെറ്റാണെന്നും ജഗദീഷ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വിദ്യാർത്ഥികളുമായി ഇപ്പോഴും താൻ ചർച്ചയ്ക്ക് തയ്യാറാണ് .എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. അന്വേഷണത്തിന്  എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കും.

തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അങ്ങനെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവർ അത് പറയട്ടെ. ഒരു ന്യൂനപക്ഷം, ഭൂരിപക്ഷ വിദ്യാർത്ഥികളുടെ  അവകാശത്തെ ഇല്ലാതെയാക്കുന്നു. ചിലർ രാഷ്ട്രീയ ലാഭം മാത്രം നോക്കുന്നു. താൻ ഇതുവരെ ജനാധിപത്യപരമായിട്ടാണ് പ്രവർത്തിച്ചത്. മാനവവിഭവശേഷി മന്ത്രാലയം   സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. തനിക്ക് മന്ത്രാലയത്തിന്റെ പൂർണ പിന്തുണയുണ്ട്.

വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടർന്ന് പിന്നീട് പല തവണയായി കൂട്ടിയ ഹോസ്റ്റൽ നിരക്ക് കുറച്ചു. ഇപ്പോൾ റൂം വാടക മാത്രമാണ് കൂടിയിരിക്കുന്നത്.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.  സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരം നൽകുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. 

"

click me!