'ഏറ്റത് ക്രൂരമര്‍ദ്ദനം'; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് മര്‍ദ്ദിച്ചുവെന്ന് മൻദീപ് പൂനിയ

By Web TeamFirst Published Feb 6, 2021, 9:07 AM IST
Highlights

ജോലിക്കിടയിൽ അറസ്റ്റിലായ സിദ്ദീഖ് കാപ്പന് ഉൾപ്പെടെ അറസ്റ്റിലായ മാധ്യമപ്രവർത്തകർക്കായി ഇനിയും ശബ്ദമുയരണമെന്ന് മൻദീപ് പുനീയ പറഞ്ഞു. 

ദില്ലി: ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാ‌ർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. അടിയേറ്റത്തിന്റെ ക്ഷതം കർഷകർ കാണിച്ചു തന്നുവെന്നും മന്ദീപ് പൂനീയ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായ സിദ്ദീഖ് കാപ്പന് ഉൾപ്പെടെ അറസ്റ്റിലായ മാധ്യമപ്രവർത്തകർക്കായി ഇനിയും ശബ്ദമുയരണമെന്നും പൂനിയ പറഞ്ഞു.

ബാരിക്കേഡിന് സമീപം നിന്ന കുടിയേറ്റ തൊഴിലാളികളെ പൊലീസ് തടഞ്ഞു. ഇവർക്ക് നേരെ അതിക്രമം നടത്തി. ഇത് ഞങ്ങൾ ക്യാമറയിൽ പകർത്തി. ഇതേതുടർന്നാണ് പൊലീസ് വള‌ഞ്ഞത്. പൊലീസുകാർ ചേർന്ന് ഞങ്ങളെ വലിച്ചിഴച്ച് ടെന്റിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പൂനിയ പറയുന്നു. കർഷകർക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം വാർത്ത നൽകിയിരുന്നു, പൊലീസ് നോക്കി നിന്നുവെന്നും റിപ്പോർട്ട് ചെയ്തു. ക്കാര്യം പറഞ്ഞ് പൊലീസ് അടിച്ചു. അവർ എന്നെ വ്യക്തമായി മനസ്സിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജയിലിൽ അത്ര സുഖകരമായ ഒന്നല്ല, എന്നെ അടച്ച ബാരക്കിൽ അറസ്റ്റിലായ കർഷകരും ഉണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് അടിയേറ്റത്തിന്റെ ക്ഷതങ്ങൾ അവർ കാട്ടിതന്നു. എന്റെ കാര്യം മാത്രമല്ല, ജോലിക്കിടയിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ സ്ഥിതി ആലോചിക്കൂ, പൊലീസ് എന്നെ തല്ലുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു, ദില്ലി ആയതിനാൽ സഹപ്രവർത്തകർ എനിക്കായി ശബ്ദിച്ചു. എന്നാൽ കാപ്പന്റെ അവസ്ഥ എന്താണ് ആറുമാസമായി ജയിലിലാണ് അദ്ദേഹം. കാപ്പന്റെ മോചനത്തിനായി ഇനിയും നമ്മുടെ ശബ്ദം ഉയരണമെന്നും മൻദീപ് പുനീയ പറഞ്ഞു. 

കർഷകസമരത്തിൽ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞതാണ്, അതിനാൽ അന്താരാഷ്ട്ര തലത്തിന് നിന്ന് പ്രതികരണം ഉയരും. അത് എങ്ങനെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന് പുനീയ ചോദിച്ചു. തിഹാറിൽ കഴിയുന്ന കർഷകരിൽ നിന്ന് നിരവധി കാര്യങ്ങൾ അറിയാൻ പറ്റി അതെല്ലാം മനസിലുണ്ട്. ഇതെല്ലാം തുടർറിപ്പോർട്ടുകളായി എഴുതികൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!