
ദില്ലി: കൊവിഡ് 19 മൂലമുണ്ടായ പൗരന്മാരുടെ ദുരിതങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ച് ജഡ്ജിമാര്‍ ദന്തഗോപുരങ്ങളില്‍ ഇരിക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ ദുഷ്യന്ത് ദവെ. കൊവിഡുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടുവെന്നും ദവെ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍ 'മഹാമാരി കാലത്തെ കോടതികളുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ദുഷ്യന്ത് ദവെ സുപ്രീം കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ ഇല്ലാതിരുന്നിട്ടും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നത് കോടതികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ദവെ വിമര്‍ശിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതം കാണാന്‍ സുപ്രീം കോടതിക്കായില്ല. സര്‍ക്കാര്‍ ഭാഷ്യം അപ്പാടെ സ്വീകരിക്കയാണ് നീതിപീഠം ചെയ്തത്. കുടിയേറ്റ തൊഴിലാളികള്‍ ആശ്രയമില്ലാതെ കിലോമീറ്ററുകള്‍ കാല്‍നടയായി നടന്നപ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ ഇവരെ നിര്‍ത്താനാവും എന്നാണ് കോടതി ചോദിച്ചത്.
സുപ്രീം കോടതി ജഡ്ജിമാരുടെ പേരക്കുട്ടികള്‍ റോഡിലൂടെ നടന്നു വരികയാണ്. അപ്പോള്‍ ഒരു കാര് കുതിച്ച് വരുന്നു. അപ്പോള്‍ അവര്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കില്ല ? ഏതൊരു ഇന്ത്യന്‍ പൗരനും സുപ്രീം കോടതിയുടെ പേരക്കിടാവാണ്, അത് മറക്കരുതെന്ന് ദവെ പറഞ്ഞു. ഭരണകൂടത്തിന്റെ പ്രവൃത്തിയിലും പ്രവര്ത്തനരാഹിത്യത്തിലും കോടതികള്‍ ഇടപെടണം. അത് കോടതികളുടെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ദവെ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam