
ദില്ലി: ദില്ലി കലാപ കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതി ജസ്റ്റിസിനെ സ്ഥലം മാറ്റിയത് ബിജെപി നേതാക്കളെ രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. വിദ്വേഷ പ്രസംഗം നടത്തിയ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതില്‍ ദില്ലി പൊലീസ് വീഴ്ചയില്‍ ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇക്കാരണത്താലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ ദില്ലി കലാപ കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരുന്നു. കപിൽ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.
നടപടി അപ്രതീക്ഷിതമൊന്നും അല്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല തോന്നുന്നത് നാണക്കേടാണെന്ന് പ്രിയങ്ക പ്രതികരിച്ചു. കേന്ദ്ര നടപടി ലജ്ജാകരമാണ്. സാമാന്യ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ദില്ലി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്‍റെ ബെഞ്ചിൽ നിന്ന് ഉണ്ടായത്. വിദ്വേഷ പ്രസംഗം ശ്രദ്ധയിൽ പെട്ടില്ലെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതിയിൽ കേൾപ്പിക്കുന്നത് അടക്കം അസാധാരണ നടപടികളും കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയിൽ ഉണ്ടായി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കം നാല് പേരുടെ പ്രസംഗം പരിശോധിച്ച് യുക്തമായ നടപടിയെടുത്ത് കോടതിയെ അറിയിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam