അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻവി രമണയെ നിയമിച്ചു

By Web TeamFirst Published Apr 6, 2021, 11:29 AM IST
Highlights

ഏതാണ്ട് പതിനാറു മാസത്തോളം, ഈ പദവിയിൽ ഇരിക്കാനുള്ള ഭാഗ്യവും ജസ്റ്റിസ് രമണയ്ക്കുണ്ടാവും. 

ഇന്ത്യയുടെ നാല്പത്തെട്ടാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻവി രമണയെ നിയമിച്ചുകൊണ്ട് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഉത്തരവിട്ടു. 

1957 ഓഗസ്റ്റ് 27 ന്, ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിലാണ് എൻവി രാമനയുടെ ജനനം. 1983 -ൽ സന്നദെടുത്ത്  അഭിഭാഷകവൃത്തി ആരംഭിച്ച രമണ, ആന്ധ്ര ഹൈക്കോടതിയിലും, മറ്റു ട്രിബുണലുകളിലും, പിന്നീട് സുപ്രീം കോടതിയിലും നിരവധി നിർണായകമായ സിവിൽ, ക്രിമിനൽ കേസുകൾ വാദിച്ചു പ്രസിദ്ധനായി. 2000 ഏപ്രിൽ 27 നാണ് അദ്ദേഹത്തെ ആദ്യമായി ആന്ധ്ര ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിക്കുന്നത്. 2013 മെയ് 10 -ന് അദ്ദേഹത്തിന് വീണ്ടും സ്ഥാനക്കയറ്റം കിട്ടി, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുന്നു.അവിടെ ഏതാണ്ട് ഒരു വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷം, 2014 ഫെബ്രുവരി 17 നാണ് ജസ്റ്റിസ് രമണ സുപ്രീം കോടതിയിലേക്ക് നിയുക്തനായത്. 2021 ഏപ്രിൽ 24 ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിലാണ്, നിലവിലെ സീനിയോറിറ്റി ക്രമങ്ങൾ പാലിച്ചുകൊണ്ടുതന്നെ, ജസ്റ്റിസ് എൻവി രമണ അധികാരമേറ്റെടുക്കുക. 

ഇതിനു മുമ്പുള്ള മറ്റെല്ലാ സുപ്രീം കോടതി ചീഫ് ജസ്റ്റിസുകളെക്കാളും അധിക കാലം, ഏതാണ്ട് പതിനാറു മാസത്തോളം, ഈ പദവിയിൽ ഇരിക്കാനുള്ള ഭാഗ്യവും ജസ്റ്റിസ് രമണയ്ക്കുണ്ടാവും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഢി, അമരാവതി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ജസ്റ്റിസ് രമണക്കെതിരെ ആക്ഷേപം ഉന്നയിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്ക് കത്തെഴുതിയ സാഹചര്യത്തിലാണ്  അടുത്തിടെ അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ, സുപ്രീം കോടതി തുടർന്ന് നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തിൽ ഈ ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞ് ജസ്റ്റിസ് രാമനയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. 

click me!