
ദില്ലി: പ്രമുഖ പാന്‍ മസാല വ്യവസായിയുടെ മകന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്ന സൂചനകളോട് കൂടിയ ആത്മഹത്യാ കുറിപ്പ് പൊലീസ് മുറിയിൽ നിന്ന് കണ്ടെത്തി. രാജ്യത്തെ പ്രമുഖ പാൻ മസാല ബ്രാൻഡുകളിലൊന്നായ കമല പസന്ത് ഉടമ കമല്‍ കിഷോര്‍ ചൗരസ്യയുടെ മകന്റെ ഭാര്യ ദീപ്തി ചൗരസ്യ(38)യെയാണ് ദില്ലിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വസന്ത് വിഹാറിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. കമല പസന്ത്, രാജശ്രീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍ മസാല പുറത്തിറക്കുന്ന കമ്പനിയുടെ ഉടമയാണ് കമല്‍ കിഷോര്‍. ഇദ്ദേഹത്തിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യയാണ് ദീപ്തി. ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമെന്താണ് എന്ന ചോദ്യമുള്ള ആത്മഹത്യാ കുറിപ്പിൽ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നാണ് വിശദമാക്കിയിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.
വസന്ത് വിഹാറിൽ കിഷോർ ചൗരസ്യയ്ക്ക് ഒന്നിലേറെ വീടുകളുണ്ട്. ദീപ്തിയുടെ ഡയറിയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അർപിത് ദീപ്തിയുടെ മൃതദേഹം കാണുന്നത്. ദീപ്തി വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്ന് അമ്മ വിളിച്ച് അറിയിച്ചതിന് പിന്നാലെ അർപിത് ജിമ്മിൽ നിന്ന് വീട്ടിലെത്തുകയായിരുന്നു. രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ദീപ്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപ്തിയെ പിന്നാലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെ വൈകിയിരുന്നു. ദമ്പതികൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് വിശദമാക്കുന്നതാണ് ഡയറിയിലെ കുറിപ്പുകൾ.
സഹോദരിയെ ഭർത്താവ് ശാരീരികമായി ആക്രമിച്ചിരുന്നതായാണ് ദീപ്തിയുടെ സഹോദരൻ ആരോപിക്കുന്നത്. അർപിത് ഉപദ്രവിക്കുന്നതായി പരാതിപ്പെട്ടതോടെ സഹോദരിയെ കഴിഞ്ഞ വർഷം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും എന്നാൽ ഭർതൃവീട്ടുകാർ തിരികെ കൊണ്ട് പോയെന്നുമാണ് ദീപ്തിയുടെ സഹോദരൻ മാധ്യമങ്ങളോട് വിശദമാത്തിയത്. അടുത്തിടെ ഭർത്താവിന് പരസ്ത്രീ ബന്ധമുള്ളതായും സഹോദരി പറഞ്ഞതായാണ് ദീപ്തിയുടെ സഹോദരൻ റിഷഭ് പ്രതികരിച്ചത്. എന്നാൽ ദമ്പതികൾക്കിടയിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് കിഷോര്‍ ചൗരസ്യയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടുള്ളത്. 2010-ലാണ് ദീപ്തിയും അര്‍പിതും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് 14 വയസ്സുള്ള മകനും അഞ്ചുവയസ്സുള്ള മകളുമുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം