കർണാടക കന്നുകാലി കശാപ്പ് നിരോധന നിയമം; അടിസ്ഥാന അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ആക്ഷേപം

By Web TeamFirst Published Dec 11, 2020, 6:44 AM IST
Highlights

നിയമം പ്രാബല്യത്തില്‍ വന്നാല്‍ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് നല്‍കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലിയാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യാതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബെംഗളൂരു: കർണാടക നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ ചൊല്ലി ആശങ്കകളും ശക്തമാകുന്നു. ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നല്‍കുന്ന ബില്ലിലെ വ്യവസ്ഥകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണുയരുന്നത്. ബില്‍ വൈകാതെ നിയമനിർമാണ സഭയിലും സർക്കാർ അവതരിപ്പിക്കും. 

നിയമം പ്രാബല്യത്തില്‍ വന്നാല്‍ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് നല്‍കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലിയാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകൾ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നല്‍കുന്നുണ്ട്. 

മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യാതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതും നിയമം ദുരുപയോഗം ചെയ്യപ്പടാന്‍ കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. 13 വയസിന് മുകളില്‍ പ്രായമുള്ള പോത്തിനെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുമെങ്കിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍റെ അനുമതി ആവശ്യമുണ്ട്. ഇത് ചെറുകിട കർഷകർക്കും ഇറച്ചി വില്‍പനക്കാർക്കും വലിയ ബാധ്യതയാകുമെന്നാണ് പരാതി. ബില്ലിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിനെ തീരുമാനം.

click me!