അത്യാസന്ന നിലയിലായ രോഗികളെ പോലും കടത്തിവിടാതെ കർണാടകം; എംപിയുടെ ഹർജി നാളെ പരിഗണിക്കും

By Web TeamFirst Published Apr 2, 2020, 9:33 AM IST
Highlights

അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കർണാടക സർക്കാർ, ഒരു ഡോക്ടറെ അതിർത്തിയിൽ നിയമിച്ചിരുന്നു

കാസർകോട്: മംഗലാപുരത്തേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെ പോലും കടത്തിവിടാതെ കർണാടകം. കർണാടകത്തിൽ നിന്നുള്ള ചില ചരക്ക് വാഹനങ്ങളെ ഇന്ന് തലപ്പാടി അതിർത്തി വഴി കേരളത്തിലേക്ക് കടത്തിവിട്ടു. എന്നാൽ കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ അതിർത്തിയിൽ തടഞ്ഞു.

അതിർത്തി അടച്ച കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഇത് നാളെ കോടതി പരിഗണിക്കും. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കർണാടക സർക്കാർ, ഒരു ഡോക്ടറെ അതിർത്തിയിൽ നിയമിച്ചിരുന്നു. കാസർകോട് ജില്ലയിൽ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടൂ എന്നാണ് കർണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയായും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതിർത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിനാണ്. ഈ പാതകൾ തടസപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാം. ഇന്ത്യൻ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇത് കർണാടകം മനസിലാക്കണം. കർണാടക സർക്കാരിനെതിരെ ഇപ്പോൾ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയാണെന്നുമാണ് കോടതി പറഞ്ഞത്.

ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. എതിർ കക്ഷികൾ മൂന്ന് ആഴ്‍ച്ച ക്കുള്ളിൽ എതിർ സത്യവാങ്മൂലം നൽകണം. ഹർജിയിൽ മറ്റ് ആവശ്യങ്ങൾ ഉണ്ട്. പക്ഷേ അത് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ച ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

click me!