
ബെംഗ്ലൂരു : കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം നൽകുന്ന ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നടപടി വൈകിയാൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളിൽ ഗവർണർമാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്. ഗവർണർ ബില്ല് നിയമമാക്കുന്നത് വൈകിപ്പിക്കുകയാണെന്നാരോപിച്ചാകും കോടതിയെ സമീപിക്കുക. സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ് ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ച നടപടിയെന്നും സർക്കാർ ചൂണ്ടിക്കാട്ടും. വലിയ ഭരണഘടനാ ലംഘനമുണ്ടെങ്കിലോ കൃത്യമായ കാരണമുണ്ടെങ്കിലോ മാത്രമേ ഗവർണർ ബില്ല് രാഷ്ട്രപതിക്ക് കൈമാറാവൂ എന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണം. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലായിരുന്നു രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam