പരസ്യമായി വാക്പോര് നടത്തിയ രണ്ട് ഐഎഎസ് ഉദ്യഗസ്ഥരെ സ്ഥലംമാറ്റി കർണാടക സർക്കാർ.
ബെംഗളൂരു: പരസ്യമായി വാക്പോര് നടത്തിയ രണ്ട് ഐഎഎസ് ഉദ്യഗസ്ഥരെ സ്ഥലംമാറ്റി കർണാടക സർക്കാർ. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ധൂരി, മൈസൂരു സിറ്റി കോർപ്പറേഷൻ (ഐഎംസി) കമ്മിഷണർ ശിൽപ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും തമ്മിലുള്ള തർക്കം വാർത്തയായിരുന്നു.
അപമാനം മൂലം താൻ ഐഎഎസ് രാജിവയ്ക്കുകയാണെന്ന് വ്യാഴാഴ്ച ശിൽപ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ ജോലി ചെയ്യാനാകില്ല, തന്നെ മനപ്പൂർവ്വം ദ്രോഹിക്കുകയാണ് എന്നും രോഹിണി സന്ധൂരിയുടെ പേരെടുത്ത് പറഞ്ഞ് ശിൽപ ആരോപിച്ചിരുന്നു. എന്നാൽ കൊവിഡ് സംബന്ധമായ രേഖകൾ ചോദിക്കുകയാണ് ഉണ്ടായതെന്നും അത് ദ്രോഹിക്കലല്ലെന്നും, കൂടുതൽ മറുപടിയില്ലെന്നും രോഹിണി പ്രസ്താവനയിൽ അറിയിച്ചു.
പലപ്പോഴായുള്ള ഇരുവരുടെയും വിഴുപ്പലക്കൽ വാർത്തയായ സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രോഹിണി. 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശിൽപയെ റൂറൽ ഡെവലപ്പ്മെന്റ് ആന്റ് പഞ്ചായത്തീരാജ് ഡയറക്ടറായും, രോഹിണിയെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് കമ്മീഷണർ ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona