
ബംഗളൂരു: കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ മേയ് നാല് മുതല്‍ ഇളവുകള്‍ നല്‍കാന്‍ കര്‍ണാടക. റെഡ് സോണുകളില്‍ ഒഴികെ കൂടുതല്‍ ഇളവ് നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. നേരത്തെ, ചില പ്രദേങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ അടക്കം തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇപ്പോള്‍, മദ്യ ഷോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ അടക്കം തുറക്കുമെന്നുള്ള സൂചനകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ലോക്ക്ഡൗണ്‍ തീരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാവുക. അതേസമയം, രാജ്യത്ത് കൊവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം1,147 ആയി ഉയർന്നു.
24 മണിക്കൂറിൽ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1,993 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് 35,043 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. രാജ്യത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു.
ഗുജറാത്തിൽ 4395 പേർക്കാണ് രോഗം ബാധിച്ചത്. കർണാടകത്തിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 10 കേസുകൾ ബെംഗളൂരുവിലാണ്. സംസ്ഥാനത്തു ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 94 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam