'അതിര്‍ത്തി തുറക്കാത്തത് രോഗവ്യാപനം തടയാൻ'; നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക

By Web TeamFirst Published Apr 5, 2020, 7:38 AM IST
Highlights

അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്‍റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന കടുംപിടുത്തം തുടര്‍ന്ന് കര്‍ണാടക. കാസര്‍കോട് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്‍റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മലയാളികൾക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളിൽ ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ ബുധനാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്. കൊവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉത്തരവെന്നായിരുന്നു വിശദീകരണം. കാസറകോട് ജില്ലയിലും കേരളത്തിലും കൊവിഡ്  വ്യാപിച്ചെന്നായിരുന്നു കാരണമായി പറഞത്. വ്യാപക വിമർശനം ഉയരുകയും മനുഷ്യാവകാശ ലംഘനമായി ചർച്ചയാവുകയും ചെയ്തതോടയാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

ചികിത്സ വിലക്ക് നീക്കിയെങ്കിലും ഇതിന്‍റെ ഗുണം മലയാളി രോഗികൾക്ക് ലഭിക്കില്ല. കേരളത്തിൽ നിന്നുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും ആളുകൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ആശുപത്രികളിൽ വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറങ്ങിയതിന് പിറകെയാണ് കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ വിലക്കികൊണ്ട് മംഗളൂരു കമ്മീഷ്ണർ ഉത്തരവ് ഇറക്കിയത്. പ്രശ്നം പരിഹരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോതി സ്റ്റേ ചെയ്യാതിരുന്നിട്ടും ഈ തീരുമാനാത്തിൽ ഇളവ് വരുത്താൻ കർണാടക തയ്യാറായിട്ടില്ല. ചികിത്സാ വിലക്ക് നീക്കിയതോടെ മംഗളൂരുവിലെ ആശുപത്രികളിൽ നേരത്തെ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിർബന്ധിത ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം ഇല്ലാതാകും.

 

click me!