
ദില്ലി: വീസ കൈക്കൂലി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകൻ കാർത്തി ചിദംബരം മൂൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി, വിദേശത്ത് നിന്ന് മടങ്ങി എത്തിയ ശേഷം അന്വേഷണവുമായി സഹകരിക്കാൻ കാർത്തിക്ക് നിർദ്ദേശം നൽകി. അറസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപ് കാർത്തിക്ക് നോട്ടീസ് നൽകണമെന്ന് സിബിഐക്കും കോടതി നിർദ്ദേശം നൽകി.
താപവൈദ്യൂതി നിലയത്തിന്റെ നിർമ്മാണത്തിന് ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ അൻപത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളിൽ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
വീസ കേസിൽ ആഭ്യന്തരമന്ത്രാലയത്തിൽ കാർത്തി ചിദംബരം സ്വാധീനം ചെലുത്തിയെന്നും സിബിഐ എഫ്ഐആറിൽ പറയുന്നു. കേസിൽ കഴിഞ്ഞ ദിവസം കാർത്തിയുടെ വിശ്വസ്തൻ കൂടിയായ ഒന്നാം പ്രതി ഭാസ്ക്കർ രാമൻ അറസ്റ്റിലായിട്ടുണ്ട്. ഇയാൾ വഴിയാണ് കാർത്തി പണമിടപാട് നടത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ.
കേസിൽ ഒന്നാം പ്രതിയാണ് അറസ്റ്റിലായ ഭാസ്ക്കർ രാമൻ. ഇയാൾ വഴി താപവൈദ്യൂതി നിലയത്തിന്റെ നിർമ്മാണ കമ്പനി പണമിടപാട് നടത്തി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പ്രോജക്ട് വീസ മാനദണ്ഡത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടി കാർത്തി ഇടപെട്ടു. കമ്പനി നൽകിയ അപേക്ഷയിൽ പ്രോജക്ട് വീസ പുതുക്കി നൽകാനാവില്ലെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിച്ചെന്നും ഇതിനായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിന് അറിവുണ്ടോയെന്ന് വ്യക്തമല്ലെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.