
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം. തമിഴ്നാട്ടിലെ നല്ല ഭക്ഷണം ആസ്വദിച്ച് മോദിക്ക് മടങ്ങാമെന്നാണ് കാർത്തി ചിദംബരത്തിന്റെ പരിഹാസം. പാർട്ടി ആവശ്യപ്പെട്ടാൽ, മത്സരിക്കാതെ മാറിനിൽക്കാൻ തയാറെന്നും കാർത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തമിഴ്നാട്ടിൽ 80 ദിവസത്തിനിടെ അഞ്ചാം തവണയാണ് നരേന്ദ്രമോദി സന്ദർശനം നടത്തുന്നത്. വികസന അജണ്ടയിൽ സംസ്ഥാനത്തെ ബിജെപി സീറ്റെണ്ണം രണ്ടക്കത്തിലെത്തുമെന്നാണ് അവകാശവാദം. തമിഴ്നാട് ലക്ഷ്യമിട്ട് നരേന്ദ്ര മോദി വീണ്ടുമെത്തുമ്പോൾ ഒരു ചലനവുമുണ്ടാക്കില്ലെന്ന് കാർത്തി ചിദംബരം പറയുന്നത്. 2019ൽ സംസ്ഥാനത്തെ 39 സീറ്റിൽ 38ഉം ഡിഎംകെ സഖ്യം നേടിയെങ്കിൽ ഇക്കുറി നൂറുമേനി വിജയം നേടുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിനുള്ളിലെ എതിർപ്പ് കാരണം ശിവഗംഗ മണ്ഡലത്തിൽ നിന്ന് മാറുമോ എന്ന ചോദ്യത്തിന് പാർട്ടി ആവശ്യപ്പെട്ടാൽ മാറി നില്‍ക്കുമെന്നാണ് കാർത്തി ചിദംബരത്തിന്‍റെ മറുപടി.
അതേസമയം, തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയെയും ബിജെപിക്ക് ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. അടുത്തയാഴ്ച സേലത്തും കോയമ്പത്തൂരിലും മോദിക്ക് പൊതുയോഗങ്ങളുണ്ട്. ഈ വർഷം തമിഴ്നാട്ടിലേക്ക് മോദിയുടെ അഞ്ചാം സന്ദർശനമാണിത്. പ്രളയസമയത്ത് സംസ്ഥാനത്തെ തിരിഞ്ഞുനോക്കാതിരുന്ന മോദി ഇപ്പോൾ വോട്ടിനായി വരികയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ഇന്നലെ പരിഹസിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam