
ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച ശുചിത്വ തൊഴിലാളിയുടെ കുടുംബത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സന്ദർശിച്ചു. കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ജോലിക്ക് ചെയ്യുമ്പോഴാണ് ശുചിത്വ തൊഴിലാളിയായ രാജു കൊവിഡ് ബാധിതനായത്. നോർത്ത് ദില്ലിയിലെ മജ്നു കാ തില്ല ഏരിയയിലെത്തിയാണ് കെജ്‍രിവാൾ ഇവർക്ക് ചെക്ക് കൈമാറിയത്.
കൊവിഡ് 19 ജോലിയിലായിരിക്കുന്ന സമയത്താണ് രാജു കൊവിഡ് ബാധിതനായതെന്നും ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെയാണ് ഇയാൾ മരിച്ചതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ജനങ്ങളെ സേവിക്കുന്നതിനിടയിലാണ് അദ്ദേഹം മരിച്ചത്. ഇത്തരത്തിലുള്ള എല്ലാ കൊവിഡ് പോരാളികളെയും ഞങ്ങൾ ബഹുമാനിക്കുന്നു.' കുടുംബത്തെ സന്ദർശിച്ചതിന് ശേഷം കെജ്‍രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊവിഡ് 19 ബാധിച്ച 30 ലധികം ശുചിത്വ തൊഴിലാളികളാണ് ദില്ലിയിൽ മരിച്ചത്. ഇവരിൽ മിക്കവരും ദില്ലി മുനിസിപ്പൽ കോർപറേഷൻ ഏർപ്പെടുത്തിയ നഷ്ടപരിഹാര തുക ലഭിക്കാൻ കഷ്ടപ്പെടുകയാണ്. അതുപോലെ പല ശുചിത്വ തൊഴിലാളികളും തങ്ങൾക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. മാർച്ച് മാസത്തിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ സുരക്ഷാ ഉപകരണങ്ങൾ എന്ന പേരിൽ തങ്ങൾക്ക് ലഭിച്ചത് മാസ്കുകൾ മാത്രമാണെന്നും ഇവർ വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam