'ആരും പരിഭ്രമിക്കേണ്ട, അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് നൽകുന്നു'; ദില്ലിയിലെ ജനങ്ങളോട് കെജ്‍രിവാൾ

By Web TeamFirst Published Mar 26, 2020, 1:33 PM IST
Highlights

 എന്നാൽ എല്ലാവരെയും പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരമാവധി പരിശ്രമിക്കും. അവശ്യവസ്തുക്കളുടെ ദൗർലഭ്യം സംസ്ഥാനത്തുണ്ടാകില്ല എന്ന് ഉറപ്പ്. കെജ്‍രിവാൾ പറഞ്ഞു

ദില്ലി: രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ. ജനങ്ങളോട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തെ മുൻനിർത്തി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 

21 ദിവസത്തെ ലോക്ക് ഡൗൺ സമയത്ത് ആരും വിശന്നിരിക്കുന്നില്ല എന്നുറപ്പ് വരുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കും. വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണിത്. പ്രശ്നങ്ങളുണ്ടാകില്ല എന്ന് പറയുന്നില്ല. എന്നാൽ എല്ലാവരെയും പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരമാവധി പരിശ്രമിക്കും. അവശ്യവസ്തുക്കളുടെ ദൗർലഭ്യം സംസ്ഥാനത്തുണ്ടാകില്ല എന്ന് ഉറപ്പ്. കെജ്‍രിവാൾ പറഞ്ഞു. ആരോ​ഗ്യസേവനങ്ങളും മാധ്യമപ്രവർത്തനവും നടത്തുന്നവർ അവരുടെ ഐഡന്റിറ്റി കാർഡുകൾ കരുതണമെന്നും അവരുടെ ചുമതലകൾക്ക് തടസ്സമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പച്ചക്കറികളും പലചരക്ക് വസ്തുക്കളും വിൽക്കുന്ന വ്യാപാരികളോട് ഇ പാസ് ലഭിക്കുന്നതിനായി സർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ലോക്ക് ‍‍ഡൗണ്‍ സമയത്ത് ജോലിയില്ലാത്ത നിർമ്മാണത്തൊഴിലാളികൾക്ക് 5000 രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വയോധികർക്കും പ്രത്യേക പരി​ഗണന ആവശ്യമുള്ള പൗരൻമാർക്കും വിധവകൾക്കുമുള്ള പെൻഷനുകളുടെ തുക ഇരട്ടിപ്പിച്ചു. 72 ലക്ഷം ആളുകൾക്ക് സൗജന്യ റേഷൻ നൽകും. നിരവധി സേവനങ്ങളാണ് ദില്ലി സർക്കാർ ജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്.  
 

click me!