
ദില്ലി: ദില്ലി സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്ക് കേരള നിയമസഭയുടെ ഓണസമ്മാനം കൈമാറി കേരള സ്പീക്കർ എ എൻ ഷംസീർ. ദില്ലി സ്പീക്കറുടെ മകളുടെ ഭർത്താവ് കേരളത്തിൽ നിന്നാണെന്നും കേരളവുമായി അത്തരത്തിൽ അടുപ്പം ഉണ്ടെന്നും ഓണത്തെ കുറിച്ച് നന്നായി അറിയാമെന്നും ദില്ലി സ്പീക്കർ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കർമാരുടെ സമ്മേളനം ദില്ലി നിയമസഭയിൽ വച്ച് നടക്കുകയാണ്. ആൾ ഇന്ത്യ സ്പീക്കേഴ്‌സ് കോൺഫറൻസ് എന്ന പേരിൽ നടക്കുന്ന ചടങ്ങ് ആഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിൽ സമ്മേളിച്ചു.
ഈ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ദില്ലി സ്പീക്കർ വിജേന്ദർ ഗുപ്തയെ സന്ദർശിച്ച് സമ്മാനം കൈമാറുകയായിരുന്നു. സമ്മേളനത്തിൽ കേരളാ സ്പീക്കറോടൊപ്പം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായ മുഹമ്മലി പി, അർജുൻ എസ്. കുമാർ എന്നിവരും പങ്കെടുത്തു.