
ദില്ലി: യുക്രൈനിൽ (Ukraine) നിന്ന് റൊമേനിയ (Romania) അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചു. 219 പേരുടെ ആദ്യ സംഘം രാത്രി മുംബൈയിലെത്തും. അടുത്ത സംഘം നാളെ പുലര്‍ച്ചയോടെ ദില്ലിയിലെത്തും.
ആശങ്കയുടെ തീരത്ത് നിന്ന് ഒടുവിൽ അവർ ഇന്ത്യൻ മണ്ണിലേക്ക് എത്തുകയാണ്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി. റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ ആദ്യ സംഘത്തെ യാത്രയാക്കി. മുപ്പതിലധികം മലയാളികൾ അടങ്ങുന്ന 219 പേരുടെ സംഘമാണ് മുംബൈയിലെത്തുക.
രണ്ടാമത്തെ സംഘവും റൊമേനിയൻ അതിർത്തി വഴിയാണ് എത്തുന്നത്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.
'എങ്ങും മോഷണം, തോക്കുകൾ 'ഫ്രീ', ആക്രമിക്കപ്പെട്ടേക്കും': ഭീതിയോടെ മലയാളി പെൺകുട്ടിയുടെ അപേക്ഷ
ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണ് കാർഖിവിലും കീവിലും മലയാളി വിദ്യാർത്ഥികൾ. ഓരോ തവണയും ബോംബുകളും മിസൈലുകളും പതിക്കുന്ന ശബ്ദത്തിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ജനം. ഭക്ഷണത്തിനും വെള്ളത്തിനും മാത്രമല്ല, പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട സാനിറ്ററി പാഡുകൾ പോലും കിട്ടാനില്ല. എല്ലായിടത്തും മോഷണം നടക്കുന്നു. എല്ലാവർക്കും തോക്കുകൾ കിട്ടാൻ തുടങ്ങിയതോടെ തീർത്തും അരക്ഷിതാവസ്ഥയിലാണ് ആളുകൾ. ബോഗോമൊളറ്റ്സിലെ മലയാളി വിദ്യാർത്ഥിനി അനിഖയുടെ കത്ത് ഈ ഭീതിയുടെ ആഴം മനസിലാക്കിത്തരുന്നു.
ബഹുമാനപ്പെട്ട സർ,
യുക്രൈനിലെ സ്ഥിതി, പ്രത്യേകിച്ചും കീവിലും കാർഖിവിലെയും സ്ഥിതി ഒട്ടും തന്നെ മെച്ചപ്പെടുന്നില്ലെന്ന സങ്കടകരമായ വാർത്ത അറിയിക്കുന്നു. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്
ഓരോ തവണയും ബോംബുകളും മിസൈലുകളും അടുത്തടുത്തേക്ക് എത്തുന്നു. ആദ്യം ബോംബുകൾ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടിരുന്നത്. ഇപ്പോൾ തൊട്ടടുത്ത കെട്ടിടങ്ങൾ വരെ കത്തുന്നതാണ് കാണുന്നത്.
ഈ വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധയോടെ ഉടൻ തന്നെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനിഖ കത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam