
ദില്ലി;രാഹുല്‍ഗാന്ധിക്ക് പിന്നാലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും മോദി അദാനി വിരുദ്ധ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് നടപടി. പ്രധാനമന്ത്രി രണ്ട് മണിക്ക് രാജ്യസഭയിലെ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കും. അദാനിയുടെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രിയുമായി ചേര്‍ത്ത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നടത്തിയ പ്രസ്താവനയും സര്‍ക്കാരിനെ ചൊടിപ്പിച്ചു.രണ്ട് വര്‍ഷത്തിനുള്ളില്‍ സുഹൃത്തിന്‍റെ സമ്പാദ്യം 13 ഇരട്ടി കൂടിയെന്നും, അതിവേഗ വളര്‍ച്ച പ്രധാനമന്ത്രിയുമായുള്ള സൗഹൃദം മൂലമാണോയെന്നും ഖര്‍ഗെ ചോദിച്ചിരുന്നു. ആരോപണത്തിന് തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്തില്‍ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിന്‍റെ നിര്‍ദ്ദേശ പ്രകാരം രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കം ചെയ്യുകയായിരുന്നു.
;
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഖര്‍ഗെയുടെ പ്രസ്താവനയും നീക്കിയതോടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മര്യാദ കെട്ടതോ നിലവാരം കുറഞ്ഞതോ ആയ യാതൊന്നും തന്‍റെ പരാമര്‍ശത്തിലില്ലായിരുന്നെന്നും, എന്തുകൊണ്ട് നീക്കം ചെയ്തെന്നും ഖര്‍ഗെ ചോദിച്ചു. അന്‍പത്തി മൂന്ന് മിനിട്ട് നേരം നീണ്ടു നിന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ അദാനിയുമായി മോദിയെ ബന്ധപ്പെടുത്തി നടത്തിയ 18 പരാമര്‍ശങ്ങളാണ് നീക്കം ചെയ്തത്. പ്രതിഷേധം രാഹുല്‍ ഗാന്ധി സ്പീക്കറെ നേരിട്ടറിയിക്കും. രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമെങ്കിലും അദാനി വിവാദത്തില്‍ മോദി നിേരിട്ട് പ്രതികരിച്ചേക്കില്ല. ലോക് സഭയിലേതിന് സമാനമായി കോണ്‍ഗ്രസിനെതിരായ അഴിമതി കഥകള്‍ ആവര്‍ത്തിച്ച് ശ്രദ്ധ തിരിക്കാനാകും ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam