
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യെ പിന്തുണച്ച് ഖുശ്ബു സുന്ദർ. വിജയ് മുഖ്യമന്ത്രി ആകണമെന്ന് ഖുശ്ബു സുന്ദർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുവെന്നും അയാൾ നയിക്കണമെന്നും ഖുശ്ബു എക്സിൽ കുറിച്ചു.
അതേ സമയം, ടിവികെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ രണ്ടാം ദിനവും ഉടക്ക് തുടരുകയാണ് ഗവർണർ. 118 പേരുടെ പിന്തുണക്കത്ത് ഇല്ലാത്തതിനാൽ വിജയ്‍യെ ലോക് ഭവനിൽ നിന്ന് തിരിച്ചയച്ചു. സിപിഎം, സിപിഐ, വിസികെ പാർട്ടികൾ നാളെ സ്വീകരിക്കുന്ന നിലപാട് ആകും നിർണായകം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ടിവികെ നേതാക്കൾ ഇടതുപാർട്ടികളുടെ ഓഫീസിൽ എത്തി. അതേസമയം ഉടൻ മറ്റൊരു തെരഞ്ഞെടുപ്പിൽ താത്പര്യമില്ലെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.
234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കമാണ് വിജയ്‍യെ വെട്ടിലാക്കിയിരിക്കുന്നത്. 118 എം എൽ എമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ 108 ൽ നിന്ന് 113 എന്ന സംഖ്യയിലേക്ക് വിജയുടെ ടി വി കെ എത്തിയിട്ടുണ്ട്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam