കിഫ്ബി 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെ കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയ സഹമന്ത്രി ഇന്നലെ രാജ്യസഭയിൽ മറുപടി നൽകിയിരുന്നു
ദില്ലി: യെസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും, കേരളത്തിലെ സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.
കിഫ്ബി 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെ കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയ സഹമന്ത്രി ഇന്നലെ രാജ്യസഭയിൽ മറുപടി നൽകിയിരുന്നു. സമാജ് വാദി പാർട്ടി അംഗം ജാവേദ് അലി ഖാനാണ് ചോദ്യം ഉന്നയിച്ചത്. കിഫ്ബിക്കെതിരെയും കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെയും പരാതി കിട്ടിയതായും അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഈ ഘട്ടത്തിൽ എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എൻഫോഴ്സ് ഡയറക്ടറേറ്റ് അറിയിച്ചതായും ധനമന്ത്രാലയത്തിന്‍റെ മറുപടിയിൽ പറയുന്നു.
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് കിഫ്ബി സിഇ.ഒ കെ.എം.എബ്രഹാം പ്രതികരിച്ചു. അതേസമയം കിഫ്ബിക്കോ കേരള സർക്കാരിനെതിരെയോ അല്ല തന്റെ പരാതിയെന്നാണ് ജാവേദ് അലി ഖാന്റെ പ്രതികരണം. നേരത്തെ ഐആർഡിഎഐ ചെയർമാനായിരുന്ന ടിഎസ് വിജയനെതിരെയാണ് ഇതെന്നും നേരത്തെയും ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.