Latest Videos

സുമലതയെ ഇറക്കി ഓൾഡ് മൈസുരു മേഖലയിൽ വോട്ട് ബാങ്ക് തുറക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് കുമാരസ്വാമിയുടെ മകൻ നിഖിൽ

By Savithri TMFirst Published Apr 22, 2023, 10:48 AM IST
Highlights

സുമലതയെ ഇറക്കി, ജെഡിഎസ്സിനെയും കുമാരസ്വാമിയെയും അപമാനിച്ചുകൊണ്ട്, ഓൾഡ് മൈസുരു മേഖലയിൽ വോട്ട് ബാങ്ക് തുറക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട്.

ബെംഗളൂരു: സുമലതയെ ഇറക്കി, ജെഡിഎസ്സിനെയും കുമാരസ്വാമിയെയും അപമാനിച്ചുകൊണ്ട്, ഓൾഡ് മൈസുരു മേഖലയിൽ വോട്ട് ബാങ്ക് തുറക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട്. മുഖ്യമന്ത്രി പദവിയിലേക്ക് ഒരാളെപ്പോലും ചൂണ്ടിക്കാട്ടാനില്ലാത്ത ബിജെപി മുതിർന്ന പല നേതാക്കളെയും സീറ്റ് നൽകാതെ അപമാനിച്ചു. ദേവഗൗഡയുടെ പേരക്കുട്ടിയായതുകൊണ്ട് മാത്രം താൻ ജയിക്കില്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും, ജനങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുമെന്നും നിഖിൽ പറയുന്നു.

ചോദ്യങ്ങൾക്ക് നിഖിൽ കുമാര സ്വാമിയുടെ മറുപടി

?-  നിങ്ങളുടെ തട്ടകമാണ്. എങ്ങനയാണ് തയ്യാറെടുപ്പുകൾ ?

എല്ലാം നല്ലതുപോലെ നടക്കുന്നു. ജനങ്ങളുമായി ഏറെ നാളായി നല്ല ബന്ധമുണ്ട്. അത് തിരിച്ചറിഞ്ഞ് നേതാക്കൾ എനിക്ക് ഒരവസരം തന്നിരിക്കുന്നു രാമനഗരയിൽ. 

?-  പ്രതിപക്ഷം പറയുന്നു, ജെഡിഎസിന്‍റേത് മക്കൾ രാഷ്ട്രീയമാണെന്ന്?

അതിൽ കാര്യമില്ല. ബിജെപി,കോൺഗ്രസ് നേതാക്കളുടെ മക്കളും രാഷ്ട്രീയത്തിലുണ്ട്. ആരുടെയെങ്കിലും മകനോ പേരക്കുട്ടിയോ എന്ന് നോക്കിയല്ല ജനം എന്ന സ്വീകരിക്കുന്നത്. നിഖിൽ കൊളളാമെങ്കിൽ അവർ പിന്തുണയ്ക്കും.

? - ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് നഷ്ടമാവുകയാണോ? സമീപകാല രാഷ്ട്രീയ നീക്കങ്ങളെ എങ്ങനെ കാണുന്നു?

ബിജെപിക്ക് ഒരു നേതാവില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല. കർണാടക കണ്ട ഏറ്റവും മോശം സർക്കാരാണിത്. അഴിമതി സർക്കാരാണ്. ലിംഗായത്തുകൾക്കിടയിൽ ബിജെപിയുടെ പിന്തുണ കുറയുകയാണ്.

?-  സുമലതയെ മുഖ്യപ്രചാരകയാക്കി തെക്കൻ കർണാടക പിടിക്കാൻ ബിജെപി ശ്രമിക്കുന്നു?

നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും ഞാൻ ആ സ്ത്രീയുടെ പേര് പറഞ്ഞിട്ടില്ല. ഇപ്പോഴുമതെ. അവർക്ക് മറുപടി നൽകാനില്ല.

അതേസമയം, കർണാടകയിൽ സീറ്റ് നൽകാതെ പാർട്ടി തഴഞ്ഞ നേതാക്കളുമായും പ്രമുഖ ലിംഗായത്ത് നേതാക്കളുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്തും. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള ഉൾപ്പോര് വലിയ കൊഴിഞ്ഞുപോക്കിന് വഴി വച്ച സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നത്. ഇന്നലെ ദേവനഹള്ളിയിൽ അമിത് ഷാ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി മഴയെത്തുടർന്ന് മാറ്റി വച്ചിരുന്നു.

click me!