
ദില്ലി: മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാർശ നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്.
പരമോന്നത കോടതിയിൽ വീണ്ടും മലയാളിത്തിളക്കം. ജസ്റ്റിസ് കെ.വി വിശ്വനാഥനൊപ്പം ഛത്തീസ്ജഡ് സ്വദേശിയായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും ഇന്ന് സ്ഥാനമേറ്റു. ചൊവ്വാഴ്ചയാണ് ഇരുവരെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ നൽകിയത്. പുതിയ നിയമമന്ത്രിയായി അർജ്ജുൻ റാം മേഘ് വാളിന നിയമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ശുപാർശ അംഗീകരിച്ചതായുള്ള വിഞ്ജാപനമിറങ്ങുന്നത്. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും പൂർണ്ണ അംഗസഖ്യയായ 34-ല്‍ എത്തി. സുപ്രീംകോടതി അഭിഭാഷകരിൽ നിന്ന് നേരിട്ടാണ് കെ വി വിശ്വനാഥനെ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തുന്നത്. 2031 മേയ് 25 വരെയാണ് കാലാവധി. ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തും.
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്ത മലയാളിയാകും കെ വി വിശ്വനാഥൻ. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്കുയരുന്ന നാലാം വ്യക്തിയെന്ന പ്രത്യേകതയും ജസ്റ്റിസ് കെ വി വിശ്വനാഥനെ തേടി എത്തും. പാലക്കാട് കൽപാത്തി സ്വദേശിയാണ് കെ വി വിശ്വനാഥൻ. 35 വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന കെ വി വിശ്വനാഥൻ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരെ അമിക്കസ് ക്യൂറി എന്ന നിലയ്ക്ക് അടുത്തിടെ റിപ്പോർട്ട് നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam