
ദില്ലി: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സി ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു വനിതാ പൊലീസ് അടക്കം ആറ് പേരാണ് ഉള്ളത്. കേസിൽ അറസ്റ്റിലായ ആറ് പേർ ലഖിപൂർ ജില്ലാ ജയിലിലാണ് ഉള്ളത്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കൾ പെണ്‍കുട്ടികളുടെ കുടുംബത്തെ കണ്ടു. ഉത്തർപ്രദേശ് സർക്കാർ കുടുംബത്തിന് 8 ലക്ഷം രൂപയാണ് സഹായധനം അനുവദിച്ചത്.
അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടികൾ സ്വമേധയാ പ്രതികൾക്കൊപ്പം പോവുകയായിരുന്നുവെന്ന യുപി പൊലീസിന്‍റെ വാദം തള്ളുകയാണ് പെൺകുട്ടികളുടെ അമ്മ. തന്‍റെ മുന്നിൽ വച്ച് മക്കളെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് അമ്മ ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റിന് ശേഷം എസ്പി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയരുകയാണ്.
പതിനഞ്ചും പതിനേഴും വയസ്സുള്ള പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തലുകൾക്കെതിരെയാണ് ചോദ്യങ്ങളുയരുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയതല്ല അവർ സ്വമേധയാ പ്രതികൾക്കൊപ്പം പോയതാണ് എന്നാണ് യുപി പൊലീസിൻ്റെ വിശദീകരണം. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം എങ്ങനെ കണ്ടെത്തി എന്നതാണ് പ്രധാന ചോദ്യം. പെൺകുട്ടികളുടെ അമ്മ ഈ വാദം പൂർണ്ണമായും തള്ളുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന തന്നെ കുളിക്കാൻ സഹായിക്കുകയായിരുന്ന മക്കളെ പ്രതികൾ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ തടഞ്ഞ തന്നെ ചവിട്ടി താഴെയിട്ടുവെന്നും അമ്മ പറഞ്ഞു. ചോട്ടു എന്ന പ്രതി സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലെന്ന് പൊലീസ് പറയുമ്പോൾ ചോട്ടുവാണ് വീട്ടിൽ വന്ന് മകളെ തട്ടിക്കൊണ്ടു പോയതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam