"അനധികൃത നിർമ്മാണങ്ങൾക്ക്" കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം; ഏഴ് ദിവസത്തിനകം മറുപടി നൽകണം

By Web TeamFirst Published Jul 16, 2021, 11:26 AM IST
Highlights

കൽപേനിയിലാണ് പുതുതായി നോട്ടീസ് നൽകിയത്. നേരത്തെ കവരത്തി, ബംഗാരം, ചെറിയം, സുഹൈലി ദ്വീപുകളിലും സമാനമായ നോട്ടീസ് നൽകിയിരുന്നു.

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഭൂമി കൈയ്യേറി അനധികൃത നിർമാണം നടത്തിയ കെട്ടിട ഉടമൾക്ക് ദ്വീപ് ഭരണകൂടം നോട്ടീസ് നൽകി. 7 ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുകയും രേഖകൾ ഹാജരാക്കുകയും വേണം. മറുപടി തൃപ്തികരമല്ലെങ്കിൽ  കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. 

കൽപേനിയിലാണ് പുതുതായി നോട്ടീസ് നൽകിയത്. നേരത്തെ കവരത്തി, ബംഗാരം, ചെറിയം, സുഹൈലി ദ്വീപുകളിലും സമാനമായ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കടൽതീരത്ത് നിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കവരത്തിയിലെ 80 ഭൂവുടമകൾക്ക് നൽകിയ നോട്ടീസാണ് പ്രതിഷേധങ്ങൾക്ക് ഒടുവില്‍ റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂൺ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാർക്ക് നോട്ടീസ് നൽകിയത്. 

നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ എൻ ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനിടയിലാണ് 80 പേർക്ക് നൽകിയ നോട്ടീസ് ദ്വീപ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!