സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിം​ഗ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി.

ദില്ലി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വര്‍ഷം പ്രമേയമാക്കി വര്‍ണ്ണാഭമായ പരേഡ് കര്‍ത്തവ്യപഥിനെ സമ്പന്നമാക്കി. ഡിജിറ്റല്‍ സാക്ഷരതയും, വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചല ദൃശ്യം ശ്രദ്ധ നേടി. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇത്തവണത്തെ പരേഡില്‍ വിശിഷ്ടാതിഥികളായി. 

ദൃശ്യവിരുന്നായി ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം. രാവിലെ പത്തരയോടെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്തവ്യപഥിലേക്ക് എത്തി. ഈ വർഷത്തെ വിശിഷ്ടാതിഥികളായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും പരേഡിന് സാക്ഷിയാകാന്‍ കർത്തവ്യ പഥിലേക്കെത്തി. പ്രതിരോധ രം​ഗത്ത് സൈനിക കരുത്തും സ്വയം പര്യാപ്തതയും വിളിച്ചോതിക്കൊണ്ടാണ് സേനകൾ പരേഡിൽ തിളങ്ങിയത്. സിന്ദൂർ ഫോർമേഷനിൽ വ്യോമസേന വിമാനങ്ങൾ അണി നിരന്നു. വിവിധ സേനാ വിഭാ​ഗങ്ങള്‍ ആയുധ ശേഷിയിലുള്ള കരുത്ത് പ്രദര്‍ശിപ്പിച്ചു. കൗതുകകാഴ്ച്ചയായി കരസേനയുടെ വെറ്റിനറി സംഘവും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പതിനൊന്നാമതായി കേരളത്തിന്റെ നിശ്ചല ദൃശ്യം റിപ്പബ്ലിക് ദിന പരേഡിനിറങ്ങി. സമ്പൂ‌ർണ ഡിജിറ്റൽ സാക്ഷരതയും വാട്ടർമെട്രോയും പ്രമേയമാക്കിയ പ്ലോട്ടിനെകുറിച്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് വിവരിച്ചു. ജെല്ലിക്കെട്ട് പ്രമേയമാക്കിയ തമിഴ്നാടിന്റെ പ്ലോട്ടും കൈയടി നേടി.

പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പടുക്കുമ്പോൾ പാർലമെന്റിലടക്കം ചർച്ചയായ വന്ദേമാതരം പരേഡിലും നിറഞ്ഞുനിന്നു. വിവിധ സേനകളുടെ സാഹസിക അഭ്യാസപ്രകടനങ്ങൾക്കും, ഫ്ലൈ പാസ്റ്റിനും ശേഷം പരേഡ് അവസാനിച്ചു.. അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ദില്ലി കനത്ത സുരക്ഷയിലാണ്.

സംസ്ഥാനത്തും റിപ്പബ്ലിക് ദിനാഘോഷം

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി. സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ​ഗവർണർ പരിശോധിച്ചു. തുടർന്ന് ​പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിച്ചു. വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിൻ്റെ നേതൃത്വത്തിലാണ് പരേഡുകൾ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവരും, എംഎൽഎമാരും സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം

കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസം​ഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസം​ഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോഴാണ് തലകറക്കം അനുഭവപ്പെട്ടത്. മന്ത്രി തളര്‍ന്ന് വീഴുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ താങ്ങിപ്പിടിക്കുകയായിരുന്നു. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്. 

YouTube video player