
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദ്ദേശം. ഇന്ത്യയിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവർക്ക് ചികിത്സ ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നൽകിയിരിക്കുന്ന നിർദ്ദേശം. എം പോക്സ് രോഗികളെ ക്വാറന്‍റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ദില്ലിയിൽ മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
എം പോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഈ ആശുപത്രികളെ നോഡൽ സെന്‍ററുകളായി നിയോഗിക്കുകയും വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യണം. നിലവിൽ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വൈറൽ സ്വഭാവമുള്ളതും പകരാൻ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ കടുത്ത ജാഗ്രത വേണണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രോഗ നിർണയത്തിന് ടെസ്റ്റിംഗ് ലാബുകൾ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിൽ എം പോക്സ് പരിശോധിക്കാൻ സജ്ജമാണ്. കനത്ത ജാഗ്രത വേണമെന്നാണ് വിമാനത്താവളങ്ങൾക്കും രാജ്യാതിർത്തികളിലും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ് പാകിസ്ഥാൻ അതിർത്തികളും ജാഗ്രത വേണമെന്നാണ് നിർദ്ദേശം. എം പോക്സ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 എം പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 208 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കയിലെ കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുട എറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച് വൺ എൻ വൺ, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള,കോവിഡ്, എംപോക്സ് എന്നിവയ്ക്കെതിരെ ആഗോള അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More : കൊടും ക്രൂരത; ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ഡ്രൈവർമാരും കണ്ടക്ടറുമടക്കം 5 പേർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam