
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ രംഗത്ത്. വിജയ് സർക്കാരിൻ്റേത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎമ്മും സിപിഐയും വിമർശിച്ചു. സർക്കാർ ജോലി നൽകുന്നതിൽ കൃത്യമായ ചട്ടങ്ങൾ ഉണ്ടാകണമെന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ക്രമീകരിച്ചുനൽകുന്നത് പോലെയല്ല സർക്കാർ നിയമനമെന്നും പാർട്ടികൾ വിമർശിച്ചു. നാളെയാണ് വിജയ് നിയമന ഉത്തരവ് കൈമാറുന്നത്.
നേരത്തേ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നൽകിയിരുന്നു. വിജയ്ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. കരൂർ ദുരന്തത്തിൽ പ്രതികളായവരിൽ ചിലർ ഇന്ന് തമിഴ്നാട് സർക്കാരിലെ മന്ത്രിമാരാണ്. അതിനാൽ അവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ കോടതിയിൽ പോയിരുന്നു.
2025 സെപ്റ്റംബറിലാണ് കരൂരിൽ ടിവികെ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് 2025 ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് മൂന്നുതവണയാണ് വിജയ് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായത്. അതേസമയം, കരൂർ ദുരന്തത്തിന് പിന്നിലെ ഡിഎംകെയുടെ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെയും വിജയിന്റെയും ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam