വിശാഖപട്ടണം വിഷവാതക ചോർച്ച: എൽജി കമ്പനി 50 കോടി അടക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

By Web TeamFirst Published May 8, 2020, 4:13 PM IST
Highlights

എൽജി പോളിമേഴ്സ്,  കേന്ദ്ര വനം  പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക്  ഹരിത  ട്രിബ്യുണൽ നോട്ടീസ് അയച്ചു

ദില്ലി: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണൽ.  എൽജി പോളിമേഴ്സ്,  കേന്ദ്ര വനം  പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക്  ഹരിത  ട്രിബ്യുണൽ നോട്ടീസ് അയച്ചു.  ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങൾ കണക്കിലെടുത്ത് എൽജി പോളിമേഴ്‌സ് ഉടൻ  50 കോടി രൂപ കെട്ടിവെക്കണമെന്നും ഹരിത ട്രിബ്യുണൽ ഉത്തരവിട്ടു.

ഇന്നലെ രാത്രിയിലും ഇവിടെ വിഷവാതക ചോർച്ച ഉണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് വാതകം രണ്ടാമതും ചോർന്നത്. കൂടുതൽ പേരെ വീടുകളിൽ നിന്ന് അർധരാത്രി ഒഴിപ്പിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ചോർച്ച അടക്കാനുള്ള ശ്രമത്തിനിടെയാണ് വിഷവാതകം വീണ്ടും പരന്നത്. ചോർച്ച നിയന്ത്രിക്കാനുള്ള രാസവസ്തുക്കൾ ദാമനിൽ നിന്ന് എത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റിൽ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആണ്. എൽജി പോളിമർ കമ്പനിക്കെതിരെ കേസെടുത്ത ആന്ധ്രസർക്കാർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അശാസ്ത്രീയമായി രാസവസ്തുക്കൾ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറീൻ ദ്രവരൂപത്തിലാണ് രണ്ട് കണ്ടയ്നറുകളിൽ കമ്പനിയിൽ ഉണ്ടായിരുന്നത്. ഇരുപത് ഡിഗ്രിസെൽഷ്യസിൽ കുറവ് താപനിലയിലാണ് ഇത് സൂക്ഷിക്കേണ്ടത്. എന്നാൽ ശീതീകരണ സംവിധാനത്തിലെ പിഴവ് കാരണം താപനില ഉയർന്നു. സ്റ്റൈറീൻ വാതകമായി മാറി ചോർന്നുവെന്നാണ് നിഗമനം. 

വലിയ കണ്ടയ്നറിൽ നിന്ന് ചെറുതിലേക്ക് രാസവസ്തു മാറ്റുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ലോക്ക് ഡൗൺ കാരണം 40 ദിവസമായി കമ്പനിയിൽ ഉത്പാദനം നടന്നിരുന്നില്ല. രാസവസ്തുക്കൾ ഇങ്ങനെ കെട്ടിക്കിടക്കാൻ ഇടയാക്കിയതും ദുരന്തകാരണമായി. 213 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്പനി 23 വർഷമായി വിശാഖപട്ടണത്ത് പ്രവർത്തിക്കുന്നുണ്ട്. 2018ൽ പ്ലാന്‍റ് വിപുലീകരിക്കാൻ കമ്പനിക്ക് സർക്കാർ പാരിസ്ഥിതിക അനുമതി നൽകിയത് വിവാദമായിരുന്നു. ജനവാസമേഖലയിൽ പ്ലാന്‍റിന് അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നായിരുന്നു കണ്ടെത്തൽ. അതേ സമയം വെങ്കട്ടപുരത്ത് നിന്ന് ഒഴിപ്പിച്ചവരെ അന്തരീക്ഷം പഴയപടി ആയ ശേഷമേ വീടുകളിലേക്ക് മടക്കിയയക്കൂ. ഇതിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് കരുതുന്നു.

click me!